അമേരിക്കയിൽ പ്രസിഡന്റ് ഡോണാൾഡ് ട്രംപിനെതിരെയുള്ള ഇംപീച്ച്മെന്‍റ് കുറ്റവിചാരണയില്‍ റിപ്പബ്ലിക്കന്മാരുടെ വാദം തുടങ്ങി. ഡെമോക്രാറ്റിക് പ്രോസിക്യൂട്ടര്‍മാരുടെ വാദം വെള്ളിയാഴ്ച അവസാനിച്ചിരുന്നു. കൂടുതല്‍ സാക്ഷികളെ വിസ്തരിക്കുവാനും, തെളിവുകള്‍ ഹാജരാക്കുവാനും അനുവദിക്കണമെന്ന് ഡെമോക്രാറ്റുകള്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഈ ആവശ്യത്തെ സെനറ്റിലെ റിപ്പബ്ലിക്കന്മാരുടെ നേതാവ് മിച്ച് മക്കോണെൽ ശക്തമായി എതിർത്തു. ഇംപീച്ച്മെന്റ് നടപടികൾ ഭരണഘടനാ വിരുദ്ധമാണെന്ന് പറഞ്ഞ വൈറ്റ് ഹൌസ് എല്ലാം അവസാനിപ്പിക്കണമെന്ന് സെനറ്റിനോട് ആവശ്യപ്പെട്ടിരുന്നു.
2020-ലെ പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ പ്രധാന എതിരാളിയായ മുൻ വൈസ് പ്രസിഡന്‍റ് ജോ ബൈഡനും മകനുമെതിരെ അന്വേഷണം പ്രഖ്യാപിക്കാൻ ഭരണകൂട സ്വാധീനം ഉപയോഗിച്ച്, ഉക്രെയ്ൻ സർക്കാറിനുമേൽ സമ്മർദം ചെലുത്തിയെന്ന ആരോപണത്തിലാണ് ട്രംപ് ഇംപീച്ച്മെന്‍റ് വിചാരണ നേരിടുന്നത്.
അധികാര ദുർവിനിയോഗം നടത്തി, സാക്ഷികൾ ഹജരാകുന്നതു തടഞ്ഞും രേഖകൾ പിടിച്ചുവച്ചും അന്വേഷണം തടസ്സപ്പെടുത്തി എന്നിവയാണ് ജനപ്രതിനിധിസഭ ട്രംപിനെതിരെ ചുമത്തിയിട്ടുള്ള കുറ്റങ്ങൾ. അമേരിക്കയുടെ 243 വര്‍ഷത്തെ ചരിത്രത്തിനിടെ ജനപ്രതിനിധി സഭ ഇംപീച്ച് ചെയ്യുന്ന മൂന്നാമത്തെ പ്രസിഡന്റ് ആണ് ട്രംപ്. എന്നാല്‍ ട്രംപിന്‍റെ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയ്ക്ക് മേധാവിത്വമുള്ള സെനറ്റാവും ട്രംപിനെ പ്രസിഡന്‍റ് സ്ഥാനത്ത് നിന്ന് നീക്കണമോയെന്നതില്‍ അന്തിമ തീരുമാനമെടുക്കുക.