കാഠ്മണ്ഡു: നേപ്പാളില്‍ നാല് ഇന്ത്യക്കാരുള്‍പ്പെടെ 22 യാത്രക്കാരുമായി കാണാതായ വിമാനം തകര്‍ന്ന നിലയില്‍ കണ്ടെത്തി. മസ്താങ് ജില്ലയിലെ കോവാങ്ങില്‍നിന്നാണ് വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. തകര്‍ന്നുവീണ വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍നിന്ന് പതിനാല് മൃതദേഹങ്ങള്‍ ലഭിച്ചിട്ടുണ്ട്. മിക്ക മൃതദേഹങ്ങളും തിരിച്ചറിയാനാവാത്ത അവസ്ഥയിലാണ്. സ്ഥലത്ത് തെരച്ചില്‍ പുരോഗമിക്കുകയാണ്.
'വിമാനത്തിലുണ്ടായിരുന്ന 22 പേര്‍ക്കും ജീവന്‍ നഷ്ടമായി എന്നാണ് പ്രാഥമിക നിഗമനം. ആരെങ്കിലും രക്ഷപ്പെട്ടിട്ടുണ്ടോ എന്ന കാര്യം വ്യക്തമല്ല. ഇതുസംബന്ധിച്ച് ഔദ്യോഗിക വിവരം പുറത്തുവിടും'- നേപ്പാള്‍ ആഭ്യന്തര വകുപ്പ് വക്താവ് ഫദീന്ദ്ര മണി പൊഖ്രെല്‍ പറഞ്ഞു. കാണാതായി ഏകദേശം 20 മണിക്കൂറിന് ശേഷം ഇന്ന് രാവിലെയാണ് വിമാനത്തിന്റെ അവശിഷ്ടം കണ്ടെത്തിയത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഇന്നലെ രാവിലെ പത്തുമണിയോടെയാണ് വിമാനം കാണാതായത്. നേപ്പാളില്‍ ആഭ്യന്തര സര്‍വ്വീസുകള്‍ നടത്തിയിരുന്ന താര എയറിന്റെ ചെറുവിമാനമാണ് കാണാതായത്. ടൂറിസ്റ്റ് നഗരമായ പൊഖാറയില്‍ നിന്ന് പറന്നുയര്‍ന്ന് നിമിഷങ്ങള്‍ക്കുളളില്‍ വിമാനം കാണാതാവുകയായിരുന്നു. നാല് ഇന്ത്യക്കാരും (മുംബൈ സ്വദേശികള്‍), രണ്ട് ജര്‍മ്മന്‍കാരും 13 നേപ്പാളുകാരും മൂന്ന് ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്.
വിമാനം കണ്ടെത്താനായി നേപ്പാള്‍ സര്‍ക്കാര്‍ മസ്താങ്ങില്‍ നിന്നും പൊഖാറയില്‍നിന്നും രണ്ട് സ്വകാര്യ ഹെലിക്കോപ്റ്ററുകളും കരയിലൂടെയുളള തെരച്ചിലിനായി നേപ്പാള്‍ സൈന്യത്തെയും പൊലീസിനെയും വിന്യസിച്ചിരുന്നു. വിമാനം തകര്‍ന്നുവീണ സ്ഥലം ഇന്നലെ കണ്ടെത്തിയിരുന്നെങ്കിലും ശക്തമായ മഞ്ഞുവീഴ്ച്ചയുണ്ടായതോടെ തെരച്ചില്‍ അവസാനിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് ഇന്ന് രാവിലെ തെരച്ചില്‍ പുനരാരംഭിച്ചപ്പോവാണ് വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്.