ഇസ്ലാമബാദ്: കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ പാക് പ്രധാനമന്ത്രി ശഹ്ബാസ് ശരീഫിനെയും മകനായ പാക് പ്രവിശ്യ പഞ്ചാബ് മുഖ്യമന്ത്രി ഹംസ ശഹബാസിനെയും അറസ്റ്റ് ചെയ്യണമെന്ന ആവശ്യവുമായി അന്വേഷണ ഏജന്‍സി കോടതിയെ സമീപിച്ചു. വസ്തുനിഷ്ഠമായി അന്വേഷണം പൂര്‍ത്തിയാക്കണമെങ്കില്‍ ഇരുവരെയും അറസ്റ്റ് ചെയ്യണമെന്നാണ് അന്വേഷണ ഏജന്‍സി കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ ആവശ്യപ്പെട്ടത്. കള്ളപ്പണ കേസില്‍ ഇരുവര്‍ക്കുമെതിരെ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ട്. ഈ റിപ്പോര്‍ട്ട് മുന്‍ നിര്‍ത്തി മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്നും അറസ്റ്റ് ചെയ്യാന്‍ അനുവാദം നല്‍കണമെന്നുമാണ് ആവശ്യപ്പെട്ടിരിക്കുന്നത്. 2008 മുതൽ 2018 വരെ കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ട് 28 ബിനാമി ഇടപാടുകള്‍ ഇരുവര്‍ക്കുമെതിരെ കണ്ടെത്തിയെന്നാണ് അന്വേഷണം ഏജന്‍സിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
അതേസമയം, കനത്ത സുരക്ഷയിൽ ശഹ്‌ബാസും ഹംസയും പ്രത്യേക കോടതിയിൽ ഹാജരായിരുന്നു. കേസില്‍ ജൂണ്‍ 11 വരെയാണ് ഇരുവര്‍ക്കും മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരിക്കുന്നത്. അന്വേഷണ ഏജന്‍സിയുടെ ആവശ്യം അംഗീകരിക്കാന്‍ സാധിക്കില്ലെന്ന് പ്രധാനമന്ത്രിക്ക് വേണ്ടി ഹാജരായ ഡ്വ. ജനറൽ അംജദ് പർവേശ് പറഞ്ഞു. ഭരണകൂടത്തെ അട്ടിമറിക്കാനുള്ള നീക്കമാണിതെന്നാണ് അഭിഭാഷകന്‍ കോടതിയെ അറിയിച്ചത്. സര്‍ക്കാരിനെ പിരിച്ച് വിട്ട് തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കണമെന്ന് മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ ആവശ്യപ്പെട്ടിരുന്നു. ഈ സാഹചര്യത്തില്‍ പ്രധാനമന്ത്രിയെ അറസ്റ്റ് ചെയ്യുന്നത് ഭരണ സംവിധാനത്തെ തകര്‍ക്കുന്നതിന് തുല്യമാണെന്നും അംജദ് പർവേശ് പറഞ്ഞു.