അഭയാർത്ഥികൾ സഞ്ചരിച്ച ബോട്ടിൽ ജനിച്ച പെൺകുഞ്ഞിന് പൗരത്വം നൽകി സ്പെയിൻ. സ്പെയ്നിലെ മാത്രമല്ല, ലോക ചരിത്രത്തിലെതന്നെ ആദ്യ സംഭവമായിരിക്കും ഇതെന്ന് സ്പെയ്നിന്‍റെ നിയമവകുപ്പ് അവകാശപ്പെടുന്നു. 2018-ലാണ് യൂറോപ്പിലേക്കുള്ള അഭയാർത്ഥി ബോട്ടിൽ വെച്ച് കാമറൂൺ സ്വദേശിയായ യുവതി പെണ്‍കുഞ്ഞിന് ജന്മം നൽകിയത്. പിന്നീട് അവള്‍ വളര്‍ന്നത് സ്പെയ്നിലാണ്. സമപ്രായക്കാരായ മറ്റ് കുട്ടികളിൽ നിന്ന് വ്യത്യസ്തയായി രാജ്യരഹിതയായി ഉപേക്ഷിക്കുന്നത് കുട്ടിയുടെ സമത്വത്തിനുള്ള അവകാശത്തിന്‍റെ ലംഘനമാണെന്നും, വിദ്യാഭാസം അടക്കമുള്ള അടിസ്ഥാന ആവശ്യങ്ങള്‍ നിഷേധിക്കാന്‍ കഴിയില്ലെന്നും വിലയിരുത്തിയാണ് കോടതി കുഞ്ഞിന് പൗരത്വം നല്‍കിയത്.
മറ്റുരാജ്യങ്ങളെപ്പോലെ ശക്തമായ പൗരത്വ നിയമമുള്ള രാജ്യമാണ് സ്പെയ്ന്‍. പൗരത്വത്തിന് അപേക്ഷിക്കുന്നവരുടെ മാതാപിതാക്കൾ സ്പാനിഷുകാരായിരിക്കുകയോ പത്ത് വർഷം സ്പെയിനിൽ ജീവിച്ചവരോ സ്പാനിഷ് പൗരനെ വിവാഹം ചെയ്തവരോ ആയിരിക്കണം എന്നാണ് നിയമം. പഴയ നിയമങ്ങളില്‍ കാലാനുസൃതമായ മാറ്റം വരുത്തി ഉടനടി നീതി നടപ്പാക്കാന്‍ ചിലപ്പോള്‍ കോടതി നിര്‍ബന്ധിതമാകുമെന്നാണ് സ്പാനിഷ് സുപ്രീംകോടതി പറഞ്ഞത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
കഴിഞ്ഞ വർഷം മാത്രം 40,000 ൽ അധികം പേരാണ് അഭയം തേടി കടൽ മാർഗം സ്പെയിനിൽ എത്തിയത്. ഇതിൽ കൂടുതൽ പേരും മൊറോക്കോയിൽ നിന്നുള്ളവരാണെന്ന് ആഭ്യന്തര മന്ത്രാലയം പറയുന്നു. കഴിഞ്ഞ ബുധനാഴ്ച്ച സ്പെയിനിലേക്കുള്ള അഭയാർത്ഥികൾ സഞ്ചരിച്ച ബോട്ട് മറിഞ്ഞ് ഒരു കുട്ടിയടക്കം നാല് പേർ മരിച്ചിരുന്നു. കൂടെയുണ്ടായിരുന്ന ഒരാളെ ഇനിയും കണ്ടെത്താനായിട്ടില്ല.