പാരിസ്: നീന്തല്‍ കുളത്തില്‍ 'ബുര്‍ക്കിനി' വേണമെന്ന മുസ്ലിം സ്ത്രീകളുടെ ആവശ്യം തള്ളി ഫ്രഞ്ച് കോടതി. നീന്തല്‍ കുളങ്ങളില്‍ ഒരു വിഭാഗം സ്ത്രീകള്‍ മാത്രം ശരീരവും മുഖവും മറക്കാന്‍ പ്രത്യേക വസ്ത്രങ്ങള്‍ ധരിക്കുന്നത് അനുവദിക്കാന്‍ കഴിയില്ലെന്ന് കോടതി വ്യക്തമാക്കി. ബുര്‍ക്കിനി ധരിക്കുന്നത് വിലക്കിയ കീഴ്‌ക്കോടതി തീരുമാനം ശരിയാണെന്നും ഫ്രഞ്ച് കോടതി നിരീക്ഷിച്ചു. പൊതുകുളങ്ങളില്‍ ബുര്‍ക്കിനി ധരിക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഒരു വിഭാഗം മുസ്ലിം സ്ത്രീകളാണ് കോടതിയെ സമീപിച്ചത്. ഈ ഹര്‍ജിയിലാണ് വിധി പുറപ്പെടുവിച്ചത്.
മുസ്ലിം സ്ത്രീകളുടെ പരാതിയിന്മേല്‍ പൊതുകുളങ്ങളില്‍ ബുര്‍ക്കിനി ധരിക്കാന്‍ നേരത്തെ ഗ്രീൻ പാർട്ടി മേയർ അനുമതി നല്‍കിയിരുന്നു. ഞങ്ങൾ ആഗ്രഹിക്കുന്നത് സ്ത്രീകൾക്കും പുരുഷന്മാർക്കും അവർക്കിഷ്ടമുള്ള രീതിയിൽ വസ്ത്രം ധരിക്കണം എന്നാണെന്ന് ഗ്രീൻ പാർട്ടി മേയർ എറിക് പിയോളെ പറഞ്ഞിരുന്നത്. എന്നാല്‍ എറിക് പിയോളെയുടെ നടപടി മതപരമായ ആവശ്യത്തെ തൃപ്തിപ്പെടുത്താന്‍ മാത്രമെടുത്ത തീരുമാനമാണെന്നും ഇത്തരം വസ്ത്രങ്ങള്‍ നീന്തല്‍ കുളത്തിന്‍റെ ശുചിത്വത്തെയും സുരക്ഷാ മാനദണ്ഡങ്ങളെയും ബാധിക്കുമെന്നും കോടതി ചൂണ്ടിക്കാട്ടി. മതേതരത്വത്തിന്‍റെ വിജയമാണ് കോടതി വിധിയെന്ന് ഫ്രാന്‍സ് ആഭ്യന്തര മന്ത്രി ജെറാള്‍ഡ് ദര്‍മനിന്‍ പറഞ്ഞു. മുഖം മുഴുവന്‍ മറയ്ക്കുന്ന നിഖാബ് ധരിക്കുന്നത് രാജ്യത്ത് നിരോധിച്ചിട്ടുണ്ട്.