ക്വീവ്: യുക്രൈനിലെ ഷോപ്പിംഗ് മാളില്‍ റഷ്യന്‍ മിസൈല്‍ ആക്രമണം. ആക്രമണത്തില്‍ 16 പേര്‍ കൊല്ലപ്പെടുകയും 50 -ലധികം ആളുകള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. സംഭവസമയം മാളിനുള്ളില്‍ നിരവധി ആളുകള്‍ ഉണ്ടായിരുന്നെന്നും അപകടത്തില്‍പ്പെട്ടവരുടെ വിശദവിവരങ്ങള്‍ ലഭ്യമാകുന്നതെയുള്ളുവെന്നും യുക്രൈന്‍ പ്രസിഡന്റ് വ്ലാഡിമിർ സെലൻസ്കി പറഞ്ഞു. റഷ്യന്‍ പ്രസിഡന്‍റില്‍ നിന്നും മനുഷ്യത്വവും ദയയും പ്രതീക്ഷിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. റഷ്യയെ പ്രകോപിപ്പിക്കുന്ന ഒരു നടപടിയും യുക്രൈന്‍റെ ഭാഗത്ത് നിന്നും ഇപ്പോള്‍ ഉണ്ടായിട്ടില്ല. റഷ്യ നടത്തിയത് പൗരന്മാരെ ലക്ഷ്യം വെച്ചുള്ള അതിക്രമമാണെന്നും പോൾട്ടാവ ഗവർണർ ഡിമിട്രോ ലുനിൻ പറഞ്ഞു. റഷ്യൻ ആക്രമണത്തെ ജി 7 രാജ്യങ്ങളും അപലപിച്ചു.
അതേസമയം, യുക്രൈന്‍റെ ഭാഗത്ത് നിന്നും പ്രകോപനപരമായ നീക്കങ്ങള്‍ ഉണ്ടായതിനാലാണ് റഷ്യ മിസൈല്‍ ആക്രമണം നടത്തിയതെന്ന് ഐക്യരാഷ്ട്രസഭയിലെ റഷ്യയുടെ ഡെപ്യൂട്ടി അംബാസഡർ ദിമിത്രി പോളിയാൻസ്‌കി ട്വിറ്ററില്‍ കുറിച്ചു. നാറ്റോ ഉച്ചകോടിക്ക് മുന്‍പ് യുക്രൈന് ശ്രദ്ധ ലഭിക്കേണ്ടത് സെലൻസ്കിയുടെ ആവശ്യമായിരുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി. എന്നാല്‍ റഷ്യന്‍ ആക്രമണത്തിനെതിരെ നിരവധി രാജ്യങ്ങള്‍ രംഗത്തെത്തി. യുഎൻ ചീഫ് അന്റോണിയോ ഗുട്ടെറസിന്‍റെ ഓഫീസ് ആക്രമണത്തെ തീര്‍ത്തും ദൌര്‍ഭാഗ്യകരമെന്നാണ് വിശേഷിപ്പിച്ചത്.