ഗർഭിണിയായ ഇന്ത്യന്‍ ടൂറിസ്റ്റ് മരണപ്പെട്ടതിനെ തുടര്‍ന്ന് പോർച്ചുഗൽ ആരോഗ്യമന്ത്രി മാർട്ട ടെമിഡോ രാജിവച്ചു. എതിര്‍പ്പുകളെ അവഗണിച്ച് ആരോഗ്യമന്ത്രി നടപ്പാക്കിയ അടിയന്തര പ്രസവ ചികിത്സയുമായി ബന്ധപ്പെട്ട അശാസ്ത്രീയമായ പരിഷ്കാരങ്ങളാണ് ടൂറിസ്റ്റിന് ജീവന്‍ നഷ്ടപ്പെടാന്‍ കാരണമെന്ന് വിമര്‍ശനം ഉയര്‍ന്നിരുന്നു. ഒരു ആശുപത്രിയില്‍നിന്നും മറ്റൊരു ആശുപത്രിയിലേക്ക് അടിയന്തിരമായി കൊണ്ടുപോകുന്നതിനിടയിലാണ് ഇന്ത്യക്കാരിക്ക് ജീവന്‍ നഷ്ടമായത്.
യാത്രക്കിടെ ഹൃദയാഘാതം അനുഭവപ്പെട്ട ഗർഭിണിയായ ഇന്ത്യന്‍ യുവതിയെ ആദ്യം സാന്‍റാ മരിയ ഹോസ്പിറ്റലില്‍ ആയിരുന്നു പ്രവേശിപ്പിച്ചത്. കുഞ്ഞിന്‍റെ ജീവനും അപകടത്തിലായതിനാല്‍ മാസം തികയുംമുന്നേ കുഞ്ഞിനെ പുറത്തെടുക്കാന്‍ ഡോക്ടര്‍മാര്‍ തീരുമാനിക്കുകയായിരുന്നു. എന്നാല്‍ അതിനുള്ള സംവിധാനം സാന്‍റാ മരിയയില്‍ ഉണ്ടായിരുന്നില്ല. തുടര്‍ന്നാണ് സാവോ ഫ്രാൻസിസ്കോ സേവിയർ ഹോസ്പിറ്റലിലേക്ക് കൊണ്ടുപോയത്. അതിനിടെ നില വഷളായി യുവതി മരിക്കുകയായിരുന്നു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
എല്ലാ ആശുപത്രികളിലും അടിയന്തര പ്രസവ ചികിത്സാ സംവിധാനം വേണ്ടെന്ന നിലപാടായിരുന്നു ആരോഗ്യമന്ത്രി മാർട്ട ടെമിഡോയുടേത്. അതിനെതിരെ പോർച്ചുഗലില്‍ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. ആരോഗ്യമന്ത്രിയുടെ രാജി സ്വീകരിച്ച പ്രധാനമന്ത്രി തുടര്‍ നടപടികള്‍ക്കായി രാഷ്ട്രപതിയെ സമീപിച്ചു. പിൻഗാമിയെ തിരഞ്ഞെടുക്കുന്നത് വരെ മാർട്ട ടെമിഡോ അധികാരത്തിൽ തുടരും. മാർട്ട ടെമിഡോയെ കൂടാതെ സ്റ്റേറ്റ് സെക്രട്ടറിമാരായ അന്റോണിയോ ലാസെർഡ സെയിൽസ്, മരിയ ഡി ഫാത്തിമ ഫോൺസെക്ക എന്നിവര്‍ക്കും ആരോഗ്യ മന്ത്രാലയത്തില്‍നിന്നും രാജിവയ്ക്കേണ്ടി വന്നു.