ഇറാന്‍: ഹിജാബ് വിരുദ്ധ സമരത്തില്‍ പങ്കെടുത്ത സെലിബ്രിറ്റി ഷെഫ് മെഹർഷാദ് ഷാഹിദിയെ ഇറാനിലെ മതപൊലീസ് അടിച്ചുകൊന്നുവെന്ന് ആരോപണം. ഹിജാബ് ശരിയായി ധരിച്ചില്ലെന്നാരോപിച്ച് മതപൊലീസ് കസ്റ്റഡിയിലെടുത്ത മഹ്സ അമിനിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് രാജ്യത്താകമാനം പ്രതിഷേധം ഉയര്‍ന്നുവന്നിരുന്നു. ഇതേതുടര്‍ന്ന് ഹിജാബിനെതിരെ ഇറാനിലെ സ്ത്രീകള്‍ കൂട്ടത്തോടെ തെരുവുകളില്‍ പ്രതിഷേധം ആരംഭിച്ചിരുന്നു. പ്രതിഷേധം അടിച്ചമര്‍ത്താന്‍ ഇറാന്‍ ഭരണകൂടം ശ്രമിക്കുന്നുവെന്നാരോപിച്ച് ലോകത്തിന്‍റെ വിവിധ കോണുകളിലുള്ളവര്‍ രംഗത്തെത്തിയിരുന്നു. ഇതിനിടയിലാണ് ഷെഫ് മെഹർഷാദ് ഷാഹിദിയെ പൊലീസ് അടിച്ചുകൊന്നുവെന്ന വാര്‍ത്ത പുറത്തുവരുന്നത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഹിജാബ് വിരുദ്ധ പ്രതിഷേധത്തിനിടെ അറസ്റ്റിലായ 19കാരനെ കസ്റ്റഡിയിലിരിക്കെ ബാറ്റണുകൾ കൊണ്ട് അടിച്ചാണ് മതപൊലീസ് കൊലപ്പെടുത്തിയത് എന്ന് 'ദി ടെലഗ്രാഫ്' റിപ്പോർട്ട് ചെയ്യുന്നു. തലയ്ക്ക് മര്‍ദനമേറ്റതാണ് മരണകാരണമെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ മെഹർഷാദ് മരണപ്പെട്ടത് ഹൃദയാഘാതംമൂലമാണെന്ന് പറയാന്‍ തങ്ങള്‍ക്ക് മേല്‍ സമ്മര്‍ദമുണ്ടായെന്ന് കുടുംബം ആരോപിക്കുന്നു. അതേസമയം, മതപൊലീസ് അടിച്ചുകൊന്നുവെന്ന വാര്‍ത്ത വ്യാജമാണെന്നും മെഹർഷാദിന്‍റെ ദേഹത്ത് മുറിവുകളൊന്നുമില്ലെന്നും അധികൃതര്‍ പറഞ്ഞു. മഹ്സ അമിനിയും മതപൊലീസിന്‍റെ അതിക്രമണത്തിരയായാണ് മരണപ്പെട്ടതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഈ ആരോപണവും അധികൃതര്‍ നിഷേധിച്ചിരുന്നു.