വാഷിംഗ്‌ടണ്‍: യു എസ് മുന്‍ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപിന്‍റെ ട്വിറ്റര്‍ അക്കൗണ്ട് പുനസ്ഥാപിച്ച് ഇലോണ്‍ മസ്ക്. കഴിഞ്ഞ ദിവസം ട്രംപിനെ ട്വിറ്ററിലേക്ക് എത്തിക്കണോയെന്ന ചോദ്യമുയര്‍ത്തില്‍ ഇലോണ്‍ മസ്ക് വോട്ടെടുപ്പ് നടത്തിയിരുന്നു. ഇതിന്റെ ഫലത്തെ അടിസ്ഥാനപ്പെടുത്തിയാണ് ട്രംപിന്റെ അക്കൗണ്ട് പുനസ്ഥാപിക്കാൻ തീരുമാനിച്ചത്. ഇലോണ്‍ മസ്ക് ട്വിറ്റര്‍ ഏറ്റെടുത്തതിനുപിന്നാലെ ട്രംപിന്‍റെ അക്കൗണ്ട് പുനസ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് ചര്‍ച്ചകള്‍ നടക്കുന്നുവെന്ന തരത്തില്‍ റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു. ഇതിനുപിന്നാലെയാണ് മസ്ക് വോട്ടെടുപ്പ് നടത്തി അക്കൗണ്ട് പുനസ്ഥാപിച്ചത്.
51.8 ശതമാനം ഉപയോക്താക്കളും മുൻ അമേരിക്കൻ പ്രസിഡന്റ് ട്വിറ്ററിൽ തിരിച്ചെത്തണമെന്ന് വോട്ട് ചെയ്തമ്പോള്‍ 48.2% ആളുകള്‍ ട്രംപിന്‍റെ തിരിച്ചു വരവിനെ പിന്തുണച്ചില്ലെന്നതും ശ്രദ്ധേയമാണ്. മാധ്യമ പ്രവർത്തകനായ ജോർദാൻ പീറ്റേഴ്സണിന്റെയും ആക്ഷേപഹാസ്യ വെബ്‌സൈറ്റ് ബാബിലോൺ ബീയുടെയും അക്കൗണ്ടുകൾ മസ്‌ക് നേരത്തെ പുനഃസ്ഥാപിച്ചിരുന്നു. ട്വിറ്ററിലെ കൂട്ട പിരിച്ചുവിടൽ പ്രതിസന്ധി സൃഷ്ടിച്ചിരിക്കുന്ന സമയത്താണ് മസ്‌ക് ഈ വോട്ടെടുപ്പ് നടത്തിയത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
എന്നാല്‍ തന്റെ വിലക്ക് നീക്കിയാലും ഇനി ട്വിറ്ററിലേക്ക് ഇല്ലെന്ന നിലപാടിലാണ് ട്രംപ്. 'ട്രൂത്ത് സോഷ്യല്‍' എന്ന സ്വന്തം സാമൂഹിക മാധ്യമ ആപ്പാണ് ട്രംപ് നിലവില്‍ ഉപയോഗിക്കുന്നത്. തന്നെ വിലക്കിയ ട്വിറ്റര്‍ ഫേസ്ബുക്ക് തുടങ്ങിയ കമ്പനികള്‍ക്ക് ബദലായാണ് ട്രംപ് ട്രൂത്ത് സോഷ്യല്‍ ആരംഭിച്ചത്. യു.എസ് കാപിറ്റോളില്‍ ജനുവരി ആറിന് നടന്ന അക്രമസംഭവങ്ങള്‍ക്ക് പിന്നാലെയായിരുന്നു ട്രംപിന്റെ അക്കൗണ്ട് ട്വിറ്റര്‍ പെര്‍മനന്റായി സസ്‌പെന്‍ഡ് ചെയ്തത്. ഇതിനെതിരെ ട്രംപ് യു എസ് കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ ട്രംപിന്‍റെ ഹർജി കോടതി തള്ളുകയായിരുന്നു. ട്വിറ്ററില്‍ നിന്ന് പുറത്താകുമ്പോള്‍ ഏകദേശം 8.8 കോടി ഫോളോവേഴ്‌സായിരുന്നു ട്രംപിനുണ്ടായിരുന്നത്. മസ്‌കിന്റെ പ്രഖ്യാപനത്തിന് പിന്നാലെ ട്രംപ് അനുകൂലികള്‍ ആഘോഷം തുടങ്ങിയിരിക്കുകയാണ്.