ടെഹ്‌റാന്‍: രണ്ടുമാസത്തിലേറെയായി തുടരുന്ന ഇറാനിയന്‍ ജനതയുടെ പ്രതിഷേധത്തിനൊടുവില്‍ നിര്‍ബന്ധിത ഹിജാബ് നിയമം പുനപരിശോധിക്കാനൊരുങ്ങി ഇറാന്‍ സര്‍ക്കാര്‍. സ്ത്രീകളുടെ വസ്ത്രധാരണം സംബന്ധിച്ച് വര്‍ഷങ്ങള്‍ പഴക്കമുളള നിയമമാണ് ഇറാനിലേതെന്നും നിര്‍ബന്ധിത ഹിജാബ് നിയമത്തില്‍ മാറ്റം വരുത്തേണ്ടതുണ്ടോ എന്ന വിഷയം പാര്‍ലമെന്റും ജുഡീഷ്യറിയും പരിശോധിച്ചുവരികയാണെന്നും ഇറാന്‍ അറ്റോര്‍ണി ജനറല്‍ മൊഹമ്മദ് ജാഫര്‍ മോണ്ടസേറി പറഞ്ഞു. ഒന്നോ രണ്ടോ ആഴ്ച്ചകള്‍ക്കുളളില്‍ ഇതുസംബന്ധിച്ച പ്രഖ്യാപനമുണ്ടാവുമെന്നും അറ്റോര്‍ണി ജനറല്‍ മാധ്യമങ്ങളോട് പറഞ്ഞു.
1979-ലെ ഇസ്ലാമിക വിപ്ലവത്തിനുശേഷമാണ് ഇറാനില്‍ സ്ത്രീകളുടെ വസ്ത്രധാരണം സംബന്ധിച്ച നിയമം കര്‍ശനമാക്കുന്നത്. 1983 മുതലാണ് സ്ത്രീകള്‍ക്ക് ഹിജാബ് നിര്‍ബന്ധമാക്കിയത്. ഇറാനില്‍ നിര്‍ബന്ധിത ഹിജാബ് നിയമത്തിനെതിരായ ജനങ്ങളുടെ ശക്തമായ പ്രതിഷേധത്തെത്തുടര്‍ന്ന് സര്‍ക്കാര്‍ മാറിചിന്തിക്കാന്‍ തയാറാകുന്നതിന്റെ സൂചനയായാണ് സര്‍ക്കാരിന്റെ നടപടികള്‍ വിലയിരുത്തപ്പെടുന്നത്. അതേസമയം, ജനകീയ പ്രക്ഷോഭം അവസാനിപ്പിക്കാനുളള തന്ത്രമാണിതെന്ന തരത്തിലും നിരീക്ഷണങ്ങള്‍ ഉയരുന്നുണ്ട്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഹിജാബ് ശരിയായി ധരിച്ചില്ലെന്നാരോപിച്ച് ഇരുപത്തിരണ്ടുകാരിയായ മഹ്‌സ അമിനി എന്ന യുവതിയെ ഇറാന്‍ മതപൊലീസ് മര്‍ദ്ദിച്ച് കൊലപ്പെടുത്തിയതോടെയാണ് രാജ്യത്ത് ഹിജാബിനെതിരായ ജനകീയ പ്രക്ഷോഭം ആരംഭിച്ചത്. ഇറാന്‍ സര്‍ക്കാരിന്റെ സ്ത്രീവിരുദ്ധ നിലപാടുകള്‍ക്കെതിരെ രാജ്യവ്യാപകമായി ഉയര്‍ന്ന പ്രതിഷേധത്തില്‍ സ്ത്രീകളും വിദ്യാര്‍ത്ഥികളുമടക്കം നിരവധിപേരാണ് തെരുവിലേക്കിറങ്ങിയത്. ഹിജാബ് കത്തിച്ചും മുടി മുറിച്ചുമായിരുന്നു സ്ത്രീകള്‍ സര്‍ക്കാരിനെതിരായി പ്രതിഷേധിച്ചത്.