സവപോള: താന്‍ ആരോഗ്യത്തോടെയിരിക്കുന്നുവെന്നും നിങ്ങളുടെ സ്നേഹത്തിനും പ്രാര്‍ഥനയ്ക്കും നന്ദിയെന്നും ഫുട്ബോള്‍ ഇതിഹാസം പെലെ. അര്‍ബുദ ചികില്‍സയില്‍ തുടരുന്ന പെലെയെ പാലിയേറ്റീവ് കെയറിലേക്ക് മാറ്റിയെന്നും മരുന്നുകളോട് പ്രതികരിക്കുന്നതില്ലെന്നും വാര്‍ത്തകള്‍ പുറത്തു വന്നതിനുപിന്നാലെയാണ് അദ്ദേഹത്തിന്‍റെ പ്രതികരണം. നിലവില്‍ മറ്റ് ആരോഗ്യപ്രശ്നങ്ങളില്ലെന്നും ശ്വാസനാളത്തിലെ അണുബാധക്ക് ചികിത്സ തേടുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
'ഞാന്‍ വളരെ ആരോഗ്യവാനാണ്. വളരെയധികം പ്രതീക്ഷയോടെ, പതിവുപോലെ ഞാൻ എന്റെ ചികിത്സ തുടരുകയാണ്. എനിക്ക് ലഭിച്ച എല്ലാ പരിചരണത്തിനും മെഡിക്കൽ, നേഴ്സിംഗ് ടീമിനും നന്ദി പറയാൻ ഞാൻ ആഗ്രഹിക്കുന്നു. എനിക്ക് ദൈവത്തിൽ വളരെയധികം വിശ്വാസമുണ്ട്. ലോകമെമ്പാടുമുള്ള നിങ്ങളിൽ നിന്ന് എനിക്ക് ലഭിക്കുന്ന ഓരോ സന്ദേശവും എന്നെ ഊർജ്ജസ്വലനാക്കുന്നു. ലോകകപ്പിൽ ബ്രസീലിന്‍റെ കളി കാണുകയും ടീമിനെ പിന്തുണയ്ക്കുകയും ചെയ്യുക. നിങ്ങളുടെ സ്നേഹത്തിന് നന്ദിപറയുന്നു' - പെലെ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.
ബ്രസീല്‍ ഫുട്ബോള്‍ ഇതിഹാസം പെലെയെ കഴിഞ്ഞ ചൊവ്വാഴ്‌ചയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അര്‍ബുദത്തിന് ചികിത്സയില്‍ കഴിയുന്ന പെലെയെ ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങളും അലട്ടുന്നുണ്ട്. വന്‍കുടലിലെ ക്യാന്‍സറിന് ചികിത്സ തേടുന്ന 82കാരനായ പെലെ ദീര്‍ഘനാളായി ചികിത്സയിലാണ്. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ വന്‍കുടലിലെ മുഴ നീക്കം ചെയ്തതിനെത്തുടര്‍ന്ന് പെലെ ഏറെനാള്‍ ആശുപത്രിയില്‍ തുടര്‍ന്നിരുന്നു. അതിനുശേഷം കീമോതെറാപ്പിക്കും വിധേയനായി. തനിയെ ഭക്ഷണം കഴിക്കാന്‍ പോലും ബുദ്ധിമുട്ടുന്ന പെലെക്ക് ഹൃദയസംബന്ധമായ അസുഖങ്ങളുമുണ്ടെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.