ഉഗാണ്ട: ഹിപ്പൊപ്പൊട്ടാമസ് വിഴുങ്ങിയ രണ്ട് വയസുള്ള കുട്ടി ജീവനോടെ രക്ഷപ്പെട്ടു . ഉഗാണ്ടയിലെ കത്വെ കബറ്റാറോ പട്ടണത്തിലാണ് ഹിപ്പൊപ്പൊട്ടാമസ് കുട്ടിയെ ജീവനോടെ വിഴുങ്ങിയത്. സംഭവം കണ്ടുനിന്ന ആളുകള്‍ കല്ലെറിയാന്‍ ആരംഭിച്ചപ്പോള്‍ ഹിപ്പൊപ്പൊട്ടാമസ് കുട്ടിയെ തിരിച്ചു തുപ്പിയെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. പരിക്കേറ്റ കുട്ടിയെ ഉടന്‍ തന്നെ ആശുപത്രിയിലേക്ക് മാറ്റുകയും വിശദമായ പരിശോധനയ്ക്ക് വിധേയമാക്കുകയും ചെയ്തു. ഹിപ്പൊപ്പൊട്ടാമസിന്‍റെ ആക്രമണത്തില്‍ കുട്ടിയുടെ കൈയ്ക്ക് പരിക്കേറ്റിട്ടുണ്ടെന്നും ഒരു മുന്‍കരുതലിന്‍റെ ഭാഗമായി കുട്ടിക്ക് പേവിഷബാധക്കെതിരെയുള്ള കുത്തിവെപ്പ് എടുത്തിട്ടുണ്ടെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു. കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്നും ഡോക്ടര്‍മാര്‍ കൂട്ടിച്ചേര്‍ത്തു.
ഹിപ്പൊപ്പൊട്ടാമസ് ഒരു പിഞ്ചുകുഞ്ഞിനെ ആക്രമിക്കുന്നത് ആദ്യത്തെ സംഭവമാണെന്ന് ഉഗാണ്ടയിലെ പൊലീസ് ഉദ്യോഗസ്ഥർ പ്രസ്താവനയിൽ വ്യക്തമാക്കി. എഡ്വേര്‍ഡ് തടാകത്തിന്റെ കരയില്‍ ഒറ്റയ്ക്കിരുന്ന് കളിക്കുകയായിരുന്നു കുട്ടിയെ പെട്ടെന്ന് തടാകത്തില്‍ നിന്നു കയറിയ വന്ന ഹിപ്പൊപൊട്ടാമസ് വിഴുങ്ങുകയായിരുന്നുവെന്നും പോലീസ് പറയുന്നു. പൊതുവെ മനുഷ്യരെ ആക്രമിക്കാത്ത മൃഗമാണ് ഹിപ്പൊപ്പൊട്ടാമസ്. പഴങ്ങളും പച്ചക്കറികളുമൊക്കെയാണ് ഇവ കഴിക്കാറുള്ളത്. ജീവന് ഭീഷണി നേരിടുമ്പോള്‍ മാത്രമാണ് ഹിപ്പൊപ്പൊട്ടാമസ് ആക്രമണോത്സുകരാകാറുള്ളുവെന്നും 'ക്യാപിറ്റൽ എഫ്എം ഉഗാണ്ട' റിപ്പോർട്ട് ചെയ്യുന്നു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക