കാബൂള്‍: ക്രിക്കറ്റ് ഓസ്ട്രേലിയക്കെതിരെ വിമര്‍ശനവുമായി അഫ്ഗാനിസ്ഥാന്‍ സ്പിന്നര്‍ റാഷിദ് ഖാന്‍. താലിബാന്‍റെ സ്ത്രീവിരുദ്ധ നിലപാടുകളില്‍ പ്രതിഷേധിച്ച് അഫ്ഗാനിസ്ഥാനെതിരെയുള്ള ക്രിക്കറ്റ് പരമ്പരയില്‍ നിന്ന് കഴിഞ്ഞ ദിവസം ഓസ്ട്രേലിയ പിന്മാറിയിരുന്നു. ഈ സാഹചര്യത്തിലാണ് റാഷിദ് ഖാന്‍ ക്രിക്കറ്റ് ഓസ്ട്രേലിയക്കെതിരെ രംഗത്തെത്തിയത്. ക്രിക്കറ്റില്‍ മാത്രമാണ് പ്രതീക്ഷയെന്നും അഫ്ഗാനിസ്ഥാനെ ബഹിഷ്കരിച്ച ഓസ്ട്രേലിയയിലെ ട്വന്റി20 ലീഗായ ബിഗ് ബാഷിൽ കളിക്കില്ലെന്നും റാഷിദ് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. അഫ്ഗാന്‍ ടീമിന്റെ ക്യാപ്റ്റനായ റാഷിദ് ബിഗ് ബാഷിൽ അഡ്‍ലെയ്ഡ് സ്ട്രൈക്കേഴ്സിന്റെ താരമാണ്.
അഫ്ഗാനിസ്ഥാനെതിരായ ഏകദിന പരമ്പരയില്‍ നിന്നും ഓസ്ട്രേലിയ പിന്മാറുന്നുവെന്ന വാര്‍ത്ത വളരെ നിരാശജനകമാണ്. രാജ്യത്തെ പ്രതിനിധികരിച്ച് കളിക്കുന്നതില്‍ താന്‍ അഭിമാനിക്കുന്നു. സമീപകാലത്ത് അഫ്ഗാനിസ്ഥാന്‍ ക്രിക്കറ്റ് ടീം മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. ക്രിക്കറ്റ് ഓസ്ട്രേലിയുടെ പിന്മാറ്റം അഫ്ഗാന്‍ ടീമിന് തിരിച്ചടിയാണ്. അഫ്ഗാനെതിരെ കളിക്കുന്നത് ഓസ്ട്രേലിയക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നുവെങ്കില്‍ താന്‍ ബിഗ് ബാഷില്‍ കളിക്കുന്ന കാര്യം വീണ്ടും ആലോചിക്കേണ്ടി വരും. ബിഗ് ബാഷില്‍ തന്റെ സാന്നിധ്യം കൊണ്ട് ആരേയും ബുദ്ധിമുട്ടിക്കാന്‍ ആഗ്രഹിക്കുന്നില്ല - റാഷിദ് ഖാന്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. ക്രിക്കറ്റാണു രാജ്യത്തിന്റെ പ്രതീക്ഷയെന്നും രാഷ്ട്രീയം മാറ്റിവയ്ക്കണമെന്നും താരം ആവശ്യപ്പെട്ടു.
അഫ്ഗാനിസ്ഥാനെതിരായ ഏകദിന പരമ്പരയില്‍ നിന്നും കഴിഞ്ഞ ദിവസമാണ് ഓസ്ട്രേലിയ പിന്മാറിയത്. താലിബാന്‍ അഫ്ഗാനിസ്ഥാന്‍ പിടിച്ചെടുത്തതിനുപിന്നാലെ രാജ്യത്ത് കടുത്ത സ്ത്രീ വിരുദ്ധ നിലപാടുകളാണ് സ്വീകരിക്കുന്നത്. ഇതില്‍ പ്രതിഷേധിച്ചാണ് അഫ്‌ഗാനിസ്ഥാനെതിരായ പുരുഷ ക്രിക്കറ്റ് ടീമിന്‍റെ ഏകദിന പരമ്പര ഉപേക്ഷിക്കുന്നതായി ക്രിക്കറ്റ് ഓസ്ട്രേലിയ അറിയിച്ചത്. താലിബാന്‍റെ ഭരണത്തില്‍ അഫ്ഗാനിസ്ഥാനിലെ വനിതാ ക്രിക്കറ്റ് ടീം നിര്‍ജ്ജീവമായതും കടുത്ത അതൃപ്തിക്ക് വഴിവെക്കുന്നുവെന്നും ക്രിക്കറ്റ് ഓസ്ട്രേലിയ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഇന്ത്യ-ഓസ്ട്രേലിയ മത്സരത്തിനുശേഷം യുഎഇയില്‍ നടത്താനിരുന്ന മൂന്ന് ഏകദിന പരമ്പരയില്‍ നിന്ന് പിന്മാറാനാണ് ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ തീരുമാനം. അഫ്ഗാനിസ്ഥാന്‍ ഉള്‍പ്പെടെ ലോകമെമ്പാടും പുരുഷന്‍മാരുടെയും വനിതകളുടേയും ക്രിക്കറ്റ് വളര്‍ത്താന്‍ ക്രിക്കറ്റ് ഓസ്ട്രേലിയ പ്രതിജ്ഞാബദ്ധമാണ്. രാജ്യത്തെ സ്ത്രീകളുടെയും പെണ്‍കുട്ടികളുടേയും സാഹചര്യം മെച്ചപ്പെടുന്നതിനായി അഫ്‌ഗാന്‍ ക്രിക്കറ്റ് ബോര്‍ഡുമായി ചര്‍ച്ചകള്‍ തുടരുമെന്നും കഴിഞ്ഞ ദിവസം ക്രിക്കറ്റ് ഓസ്ട്രേലിയ ട്വീറ്റ് ചെയ്തിരുന്നു.