വെല്ലിംഗ്ടണ്‍: ന്യൂസിലാന്‍ഡ് പ്രധാനമന്ത്രിയായി ക്രിസ് ഹിപ്കിന്‍സ് സ്ഥാനമേല്‍ക്കും. ക്രിസിന്റെ നാമനിര്‍ദേശം അംഗീകരിക്കുന്നതിനായി നാളെ (ജനുവരി 22)-ന് ഉച്ചയോടെ യോഗം ചേരുമെന്ന് ലേബര്‍ പാര്‍ട്ടി അറിയിച്ചു. ജസീന്ത ആര്‍ഡന്‍ മന്ത്രിസഭയിലെ പൊലീസ്-വിദ്യാഭ്യാസ പൊതുസേവന വകുപ്പ് മന്ത്രിയാണ് ക്രിസ്. ജസീന്ത ആര്‍ഡന്റെ അപ്രതീക്ഷിത രാജിയാണ് ക്രിസ് ഹിപ്കിന്‍സിനെ പ്രധാനമന്ത്രിപദത്തിലേക്ക് എത്തിച്ചത്. ഒക്ടോബര്‍ പതിനാലിന് പൊതുതെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ജസീന്തയുടെ രാജി പ്രഖ്യാപനം.
ഫെബ്രുവരി ഏഴിനാണ് ജസീന്ത സ്ഥാനമൊഴിയുക. അതിനുശേഷമാകും ഹിപ്കിന്‍സ് പ്രധാനമന്ത്രിയായി ചുമതലയേല്‍ക്കുക. നാല്‍പ്പത്തിനാലുകാരനായ ക്രിസ് ഹിപ്കിന്‍സ് 2008-ലാണ് ആദ്യമായി പാര്‍ലമെന്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. 2020 നവംബറില്‍ കൊവിഡ് ചുമതലയുളള മന്ത്രിയായി. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളിലൂടെ ജനപ്രീതി നേടി.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഒരു തെരഞ്ഞെടുപ്പില്‍ കൂടി മത്സരിക്കാനുളള ഊര്‍ജ്ജം തനിക്കില്ലെന്ന് വ്യക്തമാക്കിയാണ് ജസീന്ത രാജി പ്രഖ്യാപിച്ചത്. 'ഇപ്പോള്‍ വഹിക്കുന്ന പദവിയെക്കുറിച്ച് വ്യക്തമായ ധാരണയുണ്ട്. നാം കഴിയുന്നിടത്തോളം പ്രവര്‍ത്തിക്കണം. എനിക്ക് ഇപ്പോള്‍ പദവിയൊഴിയാന്‍ സമയമായി എന്നാണ് തോന്നുന്നത്. ഇനി ഈ ജോലി നീതിപൂര്‍വ്വം നിര്‍വഹിക്കാന്‍ സാധിക്കില്ലെന്ന ബോധ്യമുണ്ട്. അതിനാലാണ് പദവിയൊഴിയുന്നത്. ഇനി കുടുംബത്തോടൊപ്പം സമയം ചെലവഴിക്കാനാണ് ആഗ്രഹിക്കുന്നത്'-എന്നാണ് ജസീന്ത പറഞ്ഞത്.