ലണ്ടന്‍: സീറ്റ് ബെല്‍റ്റ് ധരിക്കാതെ വിഡിയോ ഷൂട്ട് ചെയ്ത സംഭവത്തില്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനകിന് പിഴ ചുമത്തി പോലീസ്. ലങ്കാഷയര്‍ പൊലീസാണ് സംഭവം അന്വേഷിക്കുകയും പിഴ ചുമത്തുകയും ചെയ്തത്. സോഷ്യല്‍ മീഡിയില്‍ പോസ്റ്റ് ചെയ്യുന്നതിനായി വിഡിയോ ഷൂട്ട് ചെയ്യുന്നതിനിടയിലാണ് ഋഷി സുനക് സീറ്റ് ബെല്‍റ്റ് അഴിച്ചത്. തന്‍റെ സീറ്റ് ബെല്‍റ്റ് കുറച്ച് സമയത്തേക്ക് മാത്രമാണ് മാറ്റിയതെന്നും തനിക്ക് തെറ്റുപറ്റിഎന്നും പിഴയടക്കുമെന്നും ഋഷി സുനക് പറഞ്ഞു. യു കെ പ്രധാനമന്ത്രിക്കെതിരെ വ്യാപക വിമര്‍ശനമുയര്‍ന്ന സാഹചര്യത്തില്‍ ഋഷി സുനകിന്റെ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത വിഡിയോ നീക്കം ചെയ്യുകയും ചെയ്തു.
യു കെയില്‍ സീറ്റ് ബെല്‍റ്റ് ധരിച്ചില്ലെങ്കില്‍ 500 പൗണ്ട് വരെ പിഴ ലഭിക്കും. പൊലീസ്, അഗ്നിശമന പ്രവര്‍ത്തനം, രക്ഷാ പ്രവര്‍ത്തനങ്ങള്‍, സെര്‍ട്ടിഫൈ ചെയ്ത ചില മെഡിക്കല്‍ പ്രശ്‌നങ്ങള്‍ എന്നിവ അല്ലാതെയുള്ള യാത്രാ സമയത്ത് സീറ്റ് ബെല്‍റ്റ് ധരിക്കണം എന്നത് യുകെയിലെ കര്‍ശന നിയമമാണ്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
അതേസമയം ഇത് രണ്ടാം തവണയാണ് ഋഷി സുനകിന് പിഴ ചുമത്തപ്പെടുന്നത്. 2020 ഏപ്രിലില്‍ ഡൗണിംഗ് സ്ട്രീറ്റില്‍വച്ച്, അന്നത്തെ പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്റെ ജന്മദിന ആഘോഷത്തില്‍ പങ്കെടുക്കുന്നതിനിടെ കൊവിഡ് മാനദണ്ഡം ലംഘിച്ചതിന് സുനകിന് പിഴ അടയ്‌ക്കേണ്ടി വന്നിരുന്നു. കൂടാതെ കഴിഞ്ഞ ദിവസം വടക്ക് പടിഞ്ഞാറൻ ലണ്ടനിലെ നോർത്ത് ഹോൾട്ടില്‍ നിന്നും ബ്ലാക് പൂളിലേക്ക് ജെറ്റ് വിമാനത്തില്‍ ഋഷി സുനക് യാത്ര ചെയ്തതും വിവാദമായിരുന്നു. ഇതിനുപിന്നാലെയാണ് സീറ്റ് ബെല്‍റ്റ് വിവാദം ഉയര്‍ന്നുവന്നിരിക്കുന്നത്.