കാലിഫോര്‍ണിയ: യു എസില്‍ വീണ്ടും വെടിവെപ്പ്. മൂന്ന് ഇടങ്ങളിലുണ്ടായ വെടിവെപ്പിൽ വിദ്യാര്‍ത്ഥികളടക്കം 9 പേർ കൊല്ലപ്പെട്ടതായാണ് വിവരം. കാലിഫോർണിയയിലെ ഹാഫ് മൂൺ ബേയിലെ രണ്ടു ഫാമുകളിലുണ്ടായ വെടിവെപ്പിൽ ഏഴു പേര്‍ കൊല്ലപ്പെടുകയും മൂന്ന് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. കൂണ്‍ ഫാമില്‍ നടന്ന വെടിവെപ്പില്‍ നാല് പേരും ട്രക്ക് ബിസിനസ് ഓഫീസില്‍ നടന്ന വെടിവെപ്പില്‍ മൂന്ന് പേരുമാണ് കൊല്ലപ്പെട്ടത്. അയോവയിലെ ഡെസ് മോയിനിലെ സ്കൂളിലുണ്ടായ വെടിവെപ്പിൽ രണ്ട് വിദ്യാര്‍ത്ഥികള്‍ മരണപ്പെടുകയും സ്കൂള്‍ ജീവനക്കാരന്‍റെ നില അതീവ ഗുരുതരമായി തുടരുകയാണെന്നും പൊലീസ് അറിയിച്ചു. ദൃക്സാക്ഷികള്‍ കൊടുത്ത മൊഴിയുടെ അടിസ്ഥാനത്തില്‍ പ്രതികളെ പോലീസ് പിടികൂടി. എന്നാല്‍ ആക്രമണത്തിന് പിന്നിലെ കാരണം ഇതുവരെ പുറത്തുവന്നിട്ടില്ല.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
കാലിഫോര്‍ണിയയില്‍ മൂന്ന് ദിവസത്തിനിടെയുണ്ടായ രണ്ടാമത്തെ വെടിവെപ്പാണിത്. കഴിഞ്ഞ ദിവസം, ലോസ് ഏഞ്ചൽസിലെ മൊണ്ടെറെ പാർക്കില്‍ നടന്ന വെടിവെപ്പില്‍ പത്ത് പേര്‍ കൊല്ലപ്പെട്ടിരുന്നു. നിരവധിയാളുകള്‍ ചികിത്സയിലാണ്. ഇതിനുപിന്നാലെയാണ് യു എസില്‍ വീണ്ടും വെടിവെപ്പ് ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം മാത്രം അമേരിക്കയില്‍ 647 കൂട്ടവെടിവെപ്പാണുണ്ടായത്. അതേസമയം, രാജ്യത്ത് വെടിവെപ്പിലൂടെ ആളുകള്‍ മരണപ്പെടുന്ന സാഹചര്യം കണക്കിലെടുത്ത് തോക്ക് നിയന്ത്രണബില്ലില്‍ പ്രസിഡന്റ് ജോ ബൈഡന്‍ ഒപ്പുവെച്ചു.
നിയമം പ്രബല്യത്തില്‍ വരുന്നതോടെ 21 വയസിന് താഴെ പ്രായമുള്ളവര്‍ക്ക് തോക്ക് ലഭിക്കാന്‍ കര്‍ശന നിയന്ത്രണങ്ങളുണ്ടാകും. തോക്ക് ലൈസന്‍സിന് അപേക്ഷിക്കുന്നവരുടെ പശ്ചാത്തലം പരിശോധിക്കും. ഗാര്‍ഹിക പീഡനകേസുകളില്‍ ഉള്‍പ്പെട്ടവര്‍ക്ക് തോക്ക് ലഭിക്കുകയില്ലെന്നും പുതിയ നിയമത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. അപകടകാരികളായവരില്‍ നിന്നും തോക്ക് തിരിച്ചെടുക്കാനുള്ള അവകാശം ഭരണകൂടത്തിനുണ്ടാകുമെന്നും ബില്ലില്‍ പറയുന്നു. രാജ്യത്ത് തോക്കുപയോഗിച്ചുള്ള ആക്രമണങ്ങള്‍ കൂടിവരുന്നതിനിടയിലാണ് മുപ്പത് വര്‍ഷങ്ങള്‍ക്ക് ശേഷം അമേരിക്കയില്‍ സുപ്രധാന ബില്ല് പാസാകുന്നത്.