പാകിസ്താന്‍: താന്‍ ജയിലില്‍ പോയാലും കൊല്ലപ്പെട്ടാലും അവകാശങ്ങള്‍ക്ക് വേണ്ടി പോരാടണമെന്ന് പാകിസ്താന്‍ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. തന്നെ അറസ്റ്റ് ചെയ്യാനുള്ള നീക്കം നടക്കുകയാണെന്നും അടിമത്തം ഒരിക്കലും അംഗീകരിക്കില്ലെന്ന് ജനങ്ങള്‍ തെളിയിക്കണമെന്നും ഇമ്രാന്‍ ഖാന്‍ നിര്‍ദ്ദേശിച്ചു. പ്രധാനമന്ത്രിയായിരിക്കെ ലഭിച്ച വസ്തുക്കള്‍ നിയമവിരുദ്ധമായി വിറ്റുവെന്നും സംഭവത്തില്‍ ഇമ്രാന്‍ ഖാന്‍ കുറ്റക്കാരനാണെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ കണ്ടെത്തിയിരുന്നു. ഈ കേസിലാണ് ഇമ്രാന്‍ ഖാനെ അറസ്റ്റ് ചെയ്യാനുള്ള നീക്കം നടക്കുന്നത്.
"എന്നെ അറസ്റ്റ് ചെയ്താല്‍ ജനങ്ങള്‍ ശാന്തരാകുമെന്നാണ് പൊലീസ് കരുതുന്നത്. അത് തെറ്റാണെന്ന് നിങ്ങള്‍ തെളിയിക്കണം. നിങ്ങള്‍ ജീവിച്ചിരിക്കുന്നുണ്ടെന്ന് അധികാരികള്‍ക്ക് മനസിലാകണം. അടിമത്തം ഒരിക്കലും അംഗീകരിക്കില്ലെന്ന് പ്രവര്‍ത്തകര്‍ തെളിയിക്കണം. നിങ്ങളുടെ അവകാശങ്ങള്‍ക്ക് വേണ്ടി നിങ്ങള്‍ തെരുവുകളില്‍ ഇറങ്ങി പോരാടണം. ദൈവം ഇമ്രാന്‍ ഖാന് എല്ലാം നല്‍കി. ഇത്രയും കാലം ഞാന്‍ പോരാടി. ഇനിയും അതുതുടരും. പാക്കിസ്ഥാൻ സിന്ദാബാദ്’’– വിഡിയോ സന്ദേശത്തിൽ ഇമ്രാൻ പറഞ്ഞു.
അതേസമയം, ഇമ്രാന്‍ ഖാനെ അറസ്റ്റ് ചെയ്യാനെത്തിയ പൊലീസും പിടിഐ പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷമുണ്ടായി. പ്രവര്‍ത്തകര്‍ക്ക് നേരെ പൊലീസ് കണ്ണീര്‍ വാതകവും ജലപീരങ്കിയും പ്രയോഗിച്ചു. അറസ്റ്റ് തടയാന്‍ പിടിഐ പ്രവര്‍ത്തകര്‍ ഇമ്രാന്‍ ഖാന്‍റെ വസതിയ്ക്ക് മുന്‍പില്‍ സംഘടിച്ചിരിക്കുകയാണ്.