ലണ്ടന്‍: ഇന്ത്യന്‍ അധികൃതര്‍ നടത്തുന്ന അന്വേഷണത്തോട് പൂര്‍ണമായും സഹകരിക്കുമെന്ന് ബിബിസി. യുകെയിലെ ബിബിസി ഹെഡ്ക്വാര്‍ട്ടേഴ്സാണ് ഇക്കാര്യം അറിയിച്ചത്. ഇന്ത്യയില്‍ പ്രവര്‍ത്തിക്കുവാന്‍ വേണ്ട ചട്ടങ്ങള്‍ പാലിക്കുമെന്നും ബിബിസി അറിയിച്ചു. ചാനലിനെതിരെ ഫെമ നിയമപ്രകാരം ഇഡി കേസ് എടുത്തതിനുപിന്നാലെയാണ് ബിബിസി നിലപാട് അറിയിച്ചത്.
ബിബിസി നികുതി വെട്ടിപ്പ് നടത്തിയെന്നും വിദേശനാണയ വിനിമയ നിയന്ത്രണ ചട്ടം ലംഘിച്ചെന്നുമാണ് ഇ ഡി ആരോപിക്കുന്നത്. ഫെമ നിയമപ്രകാരം രേഖകള്‍ ഹാജരാക്കണമെന്നും ഉദ്യോഗസ്ഥര്‍ മൊഴി നല്‍കണമെന്നും ഇ ഡി ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞ ഫെബ്രുവരിയിൽ ബിബിസി ഓഫീസുകളിൽ കേന്ദ്ര അന്വേഷണ സംഘം പരിശോധനകൾ നടത്തിയിരുന്നു. ഇന്ത്യയിൽ നിന്നും ബിബിസി നേടിയ ലാഭം വകമാറ്റിയതുമായി ബന്ധപ്പെട്ട് ഗുരുതര ക്രമക്കേടുകളുണ്ടായെന്നാണ് ആദായ നികുതി വകുപ്പ് കണ്ടെത്തൽ.
ഗുജറാത്ത് കലാപത്തില്‍ അന്നത്തെ മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിയ്ക്ക് പങ്കുണ്ടെന്ന് വ്യക്തമാക്കുന്ന ഡോക്യുമെന്ററി ബിബിസി പുറത്തുവിട്ടതിന് പിന്നാലെയാണ് ചാനലിന്‍റെ ഓഫിസില്‍ ഇ ഡി റെയ്ഡ് നടത്തിയത്. മോദിക്കെതിരായ ഡോക്യുമെന്ററി ചര്‍ച്ചയായതിനുപിന്നാലെ സാമൂഹിക മാധ്യമങ്ങളില്‍ നിന്ന് ഡോക്യുമെന്ററി നീക്കം ചെയ്യാന്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇതിനുപിന്നാലെയാണ് ബിബിസിക്കെതിരെ ഇ ഡി കേസ് എടുത്തിരിക്കുന്നത്.