വാഷിംഗ്‌ടണ്‍: യു എസ് മുന്‍ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെതിരെ ഗുരുതര ആരോപണവുമായി അമേരിക്കന്‍ എഴുത്തുകാരിയും കോളമിസ്റ്റുമായ ഇ. ജീന്‍ കരോള്‍. ട്രംപിനെതിരെ നല്‍കിയ കേസിലെ രണ്ടാം വിചാരണ ദിവസമാണ് ജീൻ കരോൾ സംഭവത്തെക്കുറിച്ച് വലിയ വെളിപ്പെടുത്തലുകള്‍ നടത്തിയത്. 1990കളില്‍ ബെർഗ്‌ഡോർഫ് ഗുഡ്‌മാൻ ഡ്രസ്സിംഗ് റൂമിനുള്ളില്‍വെച്ച് ട്രംപ് തന്നെ ബലാത്സംഗം ചെയ്തതെന്നും പുറത്ത് പറഞ്ഞാല്‍ അപായപ്പെടുത്തുമെന്ന ഭയത്തിലാണ് ഇത്രയും നാള്‍ മൗനം പാലിച്ചതെന്നും ജീൻ കരോൾ മാൻഹട്ടൻ ഫെഡറൽ കോടതിയിൽ വെളിപ്പെടുത്തി.
1996- ലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. 2019-ല്‍ കരോള്‍ ട്രംപിനെതിരെ മാനനഷ്ടക്കേസ് നല്‍കിയിരുന്നു. എന്നാല്‍ അന്ന് ലൈംഗിക പീഡന ആരോപണം കരോള്‍ ഉന്നയിച്ചിരുന്നില്ല. അതേസമയം, കരോളിനെ അറിയില്ലെന്ന് ട്രംപിന് വേണ്ടി കോടതിയില്‍ ഹാജരായ അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചു. പണത്തിനും പ്രശസ്തിക്കും വേണ്ടിയാണ് ഇത്തരം ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്നും അഭിഭാഷകന്‍ കോടതിയെ അറിയിച്ചു.