സിറിയന്‍ യുദ്ധത്തിന്‍റെ ഭാഗമായി കാണാതായ ഒരു ലക്ഷത്തി മുപ്പതിനായിരത്തിലധികം (130000 +) ആളുകള്‍ക്ക് എന്ത് സംഭവിച്ചുവെന്ന് കണ്ടെത്താന്‍ ഒരു സ്വതന്ത്ര അന്വേഷണ ഏജന്‍സി സ്ഥാപിക്കാനുള്ള പ്രമേയത്തിന് ഐക്യരാഷ്ട്ര പൊതുസഭ അംഗീകാരം നൽകി. കാണാതായവരുടെ കുടുംബാംഗങ്ങളുടെയും പ്രിയപ്പെട്ടവരുടെയും അഭ്യർത്ഥന മാനിച്ചാണ് അന്വേഷണം പ്രഖ്യാപിച്ചത്. 193 അംഗ പൊതുസഭയില്‍ 83 രാജ്യങ്ങള്‍ പ്രമേയത്തെ സ്വാഗതം ചെയ്തു. 11 രാജ്യങ്ങള്‍ എതിര്‍ത്തു. 62 രാജ്യങ്ങള്‍ വിട്ടുനിന്നു.
സിറിയ പ്രമേയത്തെ ശക്തമായി എതിര്‍ത്തു. പുതിയ അന്വേഷണവുമായി ഒരു നിലക്കും സഹകരിക്കില്ലെന്നും പ്രഖ്യാപിച്ചു. റഷ്യ, ചൈന, ബെലാറസ്, ഉത്തരകൊറിയ, ക്യൂബ, ഇറാൻ എന്നീ രാജ്യങ്ങള്‍ സിറിയക്കൊപ്പമാണ്. ലക്സംബർഗാണ് കാണാതായവരെകുറിച്ച് അന്വേഷണം ആവശ്യപ്പെട്ട് യു എന്‍ പൊതുസഭയെ സമീപിച്ചത്. 12 വർഷത്തെ ആഭ്യന്തരയുദ്ധത്തിന്‍റെ ഭാഗമായി കാണാതായ 130000 + പേര്‍ക്ക് എന്തു സംഭവിച്ചുവെന്ന് അറിയാന്‍ അവരുടെ ഉറ്റവര്‍ക്കു മാത്രമല്ല മാലോകര്‍ക്കാകെ അവകാശമുണ്ടെന്ന് ലക്സംബർഗ് പ്രതിനിധി പൊതുസഭയില്‍ പറഞ്ഞു.
'സിറിയൻ അറബ് റിപ്പബ്ലിക്കിൽ കാണാതായ എല്ലാവരുടെയും വിധി എന്തായിരുന്നു എന്ന് കണ്ടെത്താനും... ഇരകൾക്കും അതിജീവിച്ചവർക്കും കാണാതായവരുടെ കുടുംബങ്ങൾക്കും മതിയായ പിന്തുണ നൽകാനുമായി...' ഒരു സ്വതന്ത്ര സ്ഥാപനം സ്ഥാപിക്കുന്നതിന് പ്രമേയം അംഗീകാരം നൽകുന്നുവെന്നാണ് പ്രമേയത്തില്‍ പറയുന്നത്. അടുത്ത 80 പ്രവൃത്തി ദിവസങ്ങൾക്കുള്ളിൽ പുതിയ ഏജന്‍സിയുടെ പ്രവര്‍ത്തനം സംബന്ധിച്ച മാര്‍ഗ്ഗ നിര്‍ദേശങ്ങള്‍ യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് പുറത്തിറക്കണമെന്നും പ്രമേയത്തില്‍ പറയുന്നു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
അതേസമയം, പ്രമേയത്തെ രാഷ്ട്രീയവൽക്കരിച്ചുവെന്ന് യു എന്നിലെ സിറിയന്‍ അംബാസഡർ ബാസം സബാഗ് പറഞ്ഞു. അമേരിക്കയുടെയും മറ്റ് പാശ്ചാത്യ രാജ്യങ്ങളുടെയും ശത്രുപരമായ സമീപനത്തിന്‍റെ പുത്തനുദാഹരണമാണ് പ്രമേയമെന്നും സിറിയയുടെ ആഭ്യന്തരകാര്യങ്ങളില്‍ മറ്റുള്ളവര്‍ക്ക് ഇടപെടാനുള്ള കളമൊരുക്കുകയാണ് യു എന്‍ ചെയ്യുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.