പരസ്യമായി ഖുറാൻ കത്തിക്കുന്നതിനു പിന്നില്‍ ജനങ്ങള്‍ക്കിടയില്‍ ഭിന്നിപ്പുണ്ടാക്കുക എന്ന ഉദ്ദേശ്യം തന്നെയാണെന്ന് യുഎന്‍ മനുഷ്യാവകാശ ഹൈക്കമ്മീഷണർ വോൾക്കർ ടർക്ക്. പ്രകോപനം ഉണ്ടാക്കുക, അപര വിദ്വേഷം പടര്‍ത്തുക, സാഹോദര്യം തകര്‍ക്കുക, ഭിന്നിപ്പിച്ച് ഒരുവിഭാഗം ജനതയെ അപരവല്‍ക്കരിക്കുക എന്നതൊന്നും അല്ലാതെ മറ്റൊന്നും ഖുറാന്‍ കത്തിക്കുന്നതിനു പിന്നില്‍ കാണാനാകില്ലെന്നും ടർക്ക് പറഞ്ഞു. ഇന്നലെ (ചൊവ്വാഴ്ച) യുഎൻ മനുഷ്യാവകാശ കൗൺസിൽ (യുഎൻഎച്ച്ആർസി) ചേര്‍ന്ന അടിയന്തര യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സോഷ്യൽ മീഡിയ താവളമാക്കുന്ന വിദ്വേഷ പ്രചാരകര്‍ അന്തർദേശീയവും ദേശീയവുമായ ധ്രുവീകരണത്തിനാണ് ശ്രമിച്ചുകൊണ്ടിരിക്കുന്നത്. എല്ലായിടത്തും എല്ലാത്തരം വിദ്വേഷ പ്രസംഗങ്ങളും ഉയരുന്നു. ഇത് എല്ലാ സമൂഹങ്ങളുടെയും ഐക്യം തകര്‍ക്കുമെന്ന് നമുക്കറിയാം. രാഷ്ട്രീയ-മത ഭേദമന്യേ ഒന്നിച്ചുള്ള പ്രവര്‍ത്തനം കൊണ്ടുമാത്രമേ കൂടുതല്‍ മതേതരവും ജനാധിപത്യപരവുമായ ഒരു സമൂഹത്തെ വാര്‍ത്തെടുക്കാന്‍ കഴിയൂ. അതിന് ആദ്യം മുന്‍കൈ എടുക്കേണ്ടത് ഭരണകൂടങ്ങളാണ് എന്നും വോൾക്കർ ടർക്ക് പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഇക്കഴിഞ്ഞ ബുധനാഴ്ചയാണ് സ്വീഡനിലെ സ്റ്റോക്ക്‌ഹോമിലുള്ള പള്ളിയ്ക്ക് മുന്നില്‍ ഇറാഖ് വംശജന്‍ പരസ്യമായി വിശുദ്ധ ഖുറാന്‍ കത്തിച്ചത്. സംഭവത്തെ അപലപിച്ച് നിരവധി രാജ്യങ്ങള്‍ രംഗത്തെത്തിയിരുന്നു. സ്വീഡനിലെ മുസ്ലീം നേതാക്കളും സംഭവത്തെ അപലപിച്ചിരുന്നു. ലോകത്തിന്‍റെ പല ഭാഗങ്ങളിലും പ്രതിഷേധം ഉയര്‍ന്നു. സ്വീഡനിലെ വലതുപക്ഷ സര്‍ക്കാര്‍ സംഭവത്തെ അപലപിക്കുകപോലും ചെയ്തില്ല. മറിച്ച്, പൌരന്‍റെ അഭിപ്രായ പ്രകടനത്തിനും ഒത്തു ചേരലിനും ഭരണഘടനാപരമായി അവസരം ഒരുക്കേണ്ടത് സര്‍ക്കാറിന്റെ ചുമതലാണ് എന്നായിരുന്നു പ്രതികരണം. എല്ലാവര്‍ക്കും മൌലീവകാവകാശങ്ങള്‍ ഒരുപോലെ ബാധകമാകണമെന്നും മറ്റൊരാളുടെ അവകാശങ്ങള്‍ ധ്വംസിച്ചുകൊണ്ടാവരുത് അത് എന്നും ടർക്ക് കൂട്ടിച്ചേര്‍ത്തു.