ഉത്തരകൊറിയൻ നേതാവ് കിം ജോങ് ഉന്നിന് ഹൃദയ ശസ്ത്രക്രിയ നടത്തിയതായി സൂചനകളൊന്നുമില്ലെന്ന് ദക്ഷിണ കൊറിയയുടെ ചാര സംഘടന മേധാവി സുഹ് ഹൂൺ. ഹൃദയശസ്ത്രക്രിയക്ക് ശേഷം കിം ജോങിന്റെ ആരോഗ്യനില മോശമായെന്ന് അമേരിക്കൻ രഹസ്യാന്വേഷണ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് അന്തർദേശീയ വാർത്താ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. തുടര്‍ന്ന്, ശസ്ത്രക്രിയ കഴിഞ്ഞെങ്കിലും കിം ജോങ് ഉൻ ഗുരുതരാവസ്ഥയിലാണെന്ന വാര്‍ത്ത തെറ്റാണെന്നായിരുന്നു ദക്ഷിണ കൊറിയയുടെ പ്രതികരണം.
ഏതാനും ദിവസങ്ങളോളം രാജ്യത്തെ പൊതു ചടങ്ങുകളിൽ കിം ജോങ് ഉന്നിന്റെ അസാന്നിധ്യം ചൂണ്ടിക്കാട്ടിയാണ് ഊഹാപോഹങ്ങള്‍ ശക്തമായത്. ഏപ്രിൽ 15-ന് നടന്ന രാഷ്ട്രപിതാവിന്റെ ജന്മവാർഷിക ചടങ്ങിൽപോലും കിമ്മിന്റെ സാന്നിധ്യം ഉണ്ടായിരുന്നില്ല. അദ്ദേഹം മരിച്ചെന്നും, കോമയിലായെന്നുംവരെ വാര്‍ത്തകള്‍ പ്രചരിച്ചു. എന്നാല്‍, 20 ദിവസത്തിനുശേഷം അദ്ദേഹം വീണ്ടും പൊതുവേദിയില്‍ പ്രത്യക്ഷപ്പെട്ടു.
കിമ്മിന്റെ അനാരോഗ്യത്തെക്കുറിച്ചുള്ള റിപ്പോർട്ടുകളിൽ ജാഗ്രത പാലിക്കണമെന്ന് ദക്ഷിണ കൊറിയ ആവശ്യപ്പെട്ടിരുന്നു. അതിർത്തിയിലുടനീളം അസാധാരണമായ ചലനങ്ങളൊന്നും രഹസ്യാന്വേഷണ വിഭാഗങ്ങൾ കണ്ടെത്തിയിട്ടില്ല എന്നതായിരുന്നു പ്രധാന കാരണം. സാധാരണ ഓരോ വര്‍ഷവും ഇത്രയും ദിവസം ആകുമ്പോഴേക്കും ശരാശരി 50 പൊതുപരിപാടികൾ നടത്താറുള്ള കിം ഈ വര്‍ഷം ഇതുവരെ 17 തവണ പരസ്യമായി പ്രത്യക്ഷപ്പെട്ടിട്ടുള്ളൂ എന്നും രഹസ്യാന്വേഷണ വിഭാഗം വ്യക്തമാക്കി.