റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനും ഉത്തരകൊറിയന്‍ തലവൻ കിം ജോങ് ഉനും തമ്മിലുള്ള കൂടിക്കാഴ്ച തുടങ്ങി. റഷ്യയിലെ വോസ്‌റ്റോക്‌നി കോസ്‌മോഡ്രോം ബഹിരാകാശ കേന്ദ്രത്തിൽ വച്ചാണ് ഇരുവരും സംസാരിക്കുന്നത്. റഷ്യയും ഉത്തര കൊറിയയും തമ്മില്‍ ചില "സെൻസിറ്റീവ്" മേഖലകളിൽ സഹകരിക്കാൻ ഉദ്ദേശിക്കുന്നുണ്ടെന്നും അത് പരസ്യമാക്കാന്‍ താല്പര്യപ്പെടുന്നില്ലെന്നും റഷ്യന്‍ വക്താവ് ദിമിത്രി പെസ്കോവ് പറഞ്ഞു.
വളരെ അപൂര്‍വമായാണ് കിം വിദേശയാത്ര നടത്താറുള്ളത്. വിദേശകാര്യ മന്ത്രിയും, മുതിർന്ന സൈനിക ഉദ്യോഗസ്ഥരും അദ്ദേഹത്തെ അനുഗമിക്കുന്നുണ്ട്. യുക്രെയ്നെ ആക്രമിക്കാൻ റഷ്യക്ക് ആയുധങ്ങള്‍ നല്‍കുന്നത് സംബന്ധിച്ച കരാറില്‍ ഒപ്പു വയ്ക്കാനാണ് കിം ജോങ് ഉന്‍ റഷ്യയില്‍ എത്തിയത് എന്നാണ് അമേരിക്കയുടെ ആരോപണം. ഇരു രാജ്യങ്ങളും തമ്മിലുള്ള കൂടിക്കാഴ്ചയെ അമേരിക്കയും ദക്ഷിണ കൊറിയയും വളരെ ജാഗ്രതയോടെയാണ് നോക്കിക്കാണുന്നത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
പുടിനും കിമ്മും തമ്മിലുള്ള ചര്‍ച്ചയില്‍ റഷ്യൻ പ്രതിരോധ മന്ത്രി സെർജി ഷോയിഗുവും പങ്കെടുക്കുന്നുണ്ട്. സെർജി ഷോയിഗു കഴിഞ്ഞ ജൂലൈയിൽ ഉത്തരകൊറിയ സന്ദര്‍ശിച്ചിരുന്നു. 1991-ൽ സോവിയറ്റ് യൂണിയൻ തകര്‍ന്നതിന് ശേഷം ശേഷം ഉത്തര കൊറിയ സന്ദർശിക്കുന്ന ആദ്യത്തെ റഷ്യൻ പ്രതിരോധ മന്ത്രിയാണ് സെർജി ഷോയിഗു. സന്ദർശന വേളയിൽ, ഉത്തരകൊറിയയുടെ നിരോധിത ബാലിസ്റ്റിക് മിസൈലുകൾ അടക്കം ഷോയിഗു കണ്ടിരുന്നു.
നാല് വർഷങ്ങൾക്ക് ശേഷമാണ് പുടിനും കിമ്മും നേരിട്ട് കൂടിക്കാഴ്ച നടത്തുന്നത്. റഷ്യയിൽ നിന്നു ഉപഗ്രഹ സാങ്കേതികവിദ്യയും ആണവ മുങ്ങിക്കപ്പലുകളും ഭക്ഷ്യവസ്തുക്കളും ഉത്തര കൊറിയ ആവശ്യപ്പെട്ടേക്കുമെന്നും സൂചനകളുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ നടന്ന ജി 20 ഉച്ചകോടിയിൽ പുടിന്റെ അസാന്നിധ്യം ഏറെ ചർച്ചയായിരുന്നു.