ഹമാസിന്റെ അപ്രതീക്ഷിത ആക്രമണത്തിനു ശേഷം ഗാസ മുനമ്പിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ 232 ഫലസ്തീനികൾ കൊല്ലപ്പെട്ടു. ഹാമാസിന്റെ ആക്രമണത്തിൽ കുറഞ്ഞത് 250 ഇസ്രായേലികളെങ്കിലും കൊല്ലപ്പെട്ടിരിക്കാമെന്നും റിപ്പോർട്ടുകൾ ഉണ്ട്. നിരവധി ഇസ്രായേലികളെ തങ്ങൾ തടവിലാക്കിയിട്ടുണ്ടെന്നാണ് ഹമാസിന്റെ സൈനിക വിഭാഗം അവകാശപ്പെടുന്നത്. ഹമാസിന്റെ എല്ലാ ഒളിത്താവളങ്ങളും തകർത്തു തരിപ്പണമാക്കിയിട്ടേ ഇസ്രായേൽ സൈന്യം പിൻവാങ്ങൂ എന്ന് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പറഞ്ഞു.
ഹമാസിന്റെ അപ്രതീക്ഷിത ആക്രമണത്തിൽ പകച്ചു നിൽക്കുകയാണ് ലോക രാജ്യങ്ങൾ. ലോകത്തിലെ ഏറ്റവും വലിയ പ്രതിരോധ, ഇന്റലിജൻസ് സംവിധാനങ്ങളുള്ള, മിലിട്ടറി സൂപ്പർ പവറായ രാജ്യമാണ് ഇസ്രായേൽ. ആ രാജ്യത്തേക്കാണ് അത്യാധുനികമായ ഒരായുധവും ലഭ്യമാകാൻ സാധ്യതയില്ലാത്ത ഹമാസ് ആക്രമണം അഴിച്ചുവിട്ടത്. കരയിലൂടെയും കടലിലൂടെയും വായുവിലൂടെയും അവർ ഇസ്രായേൽ അതിർത്തി കടക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിക്കുന്നുണ്ട്. അമേരിക്കയും യൂറോപ്യൻ യൂണിയനും തീവ്രവാദി പട്ടികയിൽപ്പെടുത്തിയ സംഘടനയാണ് ഹമാസ്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
നഹാൽ ബ്രിഗേഡിന്റെ കമാൻഡർ ലെഫ്റ്റനന്റ് കേണൽ യോനാഥൻ സ്റ്റെയ്ൻബെർഗിനെ തെക്കൻ ഇസ്രായേലിൽവെച്ച് ഹമാസ് കൊലപ്പെടുത്തിയതായി ഇസ്രായേൽ സൈന്യം അറിയിച്ചു. ഇസ്രായേൽ സൈന്യത്തിന്റെ പ്രധാന കാലാൾപ്പട വിഭാഗമാണ് നഹാൽ ബ്രിഗേഡ്.
അതേസമയം, ഇരു രാജ്യങ്ങളും തമ്മിൽ ഒരു തുറന്ന യുദ്ധത്തിലേക്ക് പോകുന്നത് ഒഴിവാക്കാൻ ലോക രാജ്യങ്ങൾ ഇടപെടണമെന്ന് അറബ് രാജ്യങ്ങൾ ആവശ്യപ്പെട്ടു. ഈജിപ്ത് ആണ് ചർച്ചകൾക്ക് ചുക്കാൻ പിടിക്കുന്നത്. സൗദി, ജോർദാൻ വിദേശകാര്യ മന്ത്രിമാരുമായി സംസാരിച്ചു കൊണ്ടിരിക്കുകയാണെന്ന് ഈജിപ്ഷ്യൻ വിദേശകാര്യ മന്ത്രി സമേഹ് ഷൗക്രി പറഞ്ഞു. 'ഹമാസുമായും ഇസ്രായേലുമായും നിരന്തരം ഞങ്ങൾ ബന്ധപ്പെടുന്നുണ്ട്. അന്താരാഷ്ട്ര തലത്തിലും പ്രാദേശിക തലത്തിലും വ്യക്തമായ ഇടപെടലുകൾ ഉണ്ടായില്ലെങ്കിൽ ഗുരുതരമായ സാഹചര്യമാണ് ഉണ്ടാകാൻ പോകുന്നത്' എന്ന് അദ്ദേഹം പറഞ്ഞു.