ജെറുസലേം: വടക്കൻ ഗാസയിലെ അഭയാർത്ഥി ക്യാംപിലുണ്ടായ ഇസ്രായേൽ ആക്രമണത്തിൽ അന്‍പതിലധികം പേർ കൊല്ലപ്പെട്ടു. ഗാസയിലെ ജബലിയ അഭയാർത്ഥി ക്യാംപിലാണ് ഇസ്രായേൽ വ്യോമാക്രമണമുണ്ടായത്. ആക്രമണത്തിൽ ക്യാംപ് പൂർണമായും തകർന്നു. നൂറിലധികം പേർക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് റിപ്പോർട്ട്. ഇതിൽ മിക്കവരുടെയും നില അതീവ ഗുരുതരമാണ്. നിരവധിപേർ കെട്ടിടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നുണ്ടെന്നും മരണസംഖ്യ ഇനിയും ഉയർന്നേക്കാമെന്നും ഗാസ ആരോഗ്യമന്ത്രാലയം അറിയിച്ചു.
ഗാസയിലെ അഭയാർത്ഥി ക്യാംപ് ആക്രമണം ഇസ്രായേൽ സ്ഥിരീകരിച്ചിരുന്നു. മുതിർന്ന ഹമാസ് കമാൻഡറെ വധിച്ചെന്നും ഹമാസിന്റെ ഭൂഗർഭ ടണൽ സംവിധാനത്തിന്റെ ഒരു ഭാഗം തകർക്കാനായെന്നുമാണ് ഇസ്രായേൽ വാദം. ഗാസയിലെ ഏറ്റവും വലിയ അഭയാർത്ഥി ക്യാംപുകളിലൊന്നാണ് ജബലിയ. യുഎന്നിന്റെ കണക്ക് പ്രകാരം 2023 ജൂലൈ വരെ 1,16,000 പേർ അഭയാർത്ഥി ക്യാംപിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്. 1.4 ചതുരശ്ര കിലോമീറ്റർ പരിധിയിൽ 16 കെട്ടിടങ്ങളിലായി സ്‌കൂളുകളും ഭക്ഷണവിതരണ കേന്ദ്രങ്ങളും ആരോഗ്യകേന്ദ്രങ്ങളുമുൾപ്പെടെ ജനങ്ങൾ തിങ്ങിനിറഞ്ഞ് താമസിക്കുന്നിടത്താണ് ഇസ്രായേൽ വ്യോമാക്രമണം നടത്തിയത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
അതേസമയം, ഇസ്രായേൽ ആക്രമണത്തിൽ ഒക്ടോബർ ഏഴുമുതൽ ഗാസയിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 8,500 കടന്നു. ഇതിൽ മുവായിരത്തിലധികം പേരും കുട്ടികളാണ്. സൗദി അറേബ്യയടക്കമുളള രാജ്യങ്ങളും മനുഷ്യാവകാശ സംഘടനകളും ഇസ്രായേലിന്റെ അഭയാർത്ഥി ക്യാംപിനു നേരെയുളള ആക്രമണത്തെ അപലപിച്ചു. അഭയാർത്ഥി ക്യാംപ് ആക്രമണത്തിൽ പ്രതിഷേധിച്ച് ബൊളീവിയ ഇസ്രായേലുമായുളള നയതന്ത്ര ബന്ധം അവസാനിപ്പിച്ചു.