ജെറുസലേം: ഗാസയിലെ ജബലിയ അഭയാര്‍ത്ഥി ക്യാംപിനു നേരെ ഇസ്രായേല്‍ നടത്തിയ ബോംബാക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 195 ആയി. നൂറിലധികം പേരെ കാണാതായി. നിരവധിപേര്‍ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുകയാണ്. 777 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നും മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യതയെന്നും ഗാസ സര്‍ക്കാരുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു. ഗാസയിലെ ഏറ്റവും വലിയ അഭയാര്‍ത്ഥി ക്യാംപുകളിലൊന്നാണ് ജബലിയയിലേത്. ഒരുലക്ഷത്തിലധികം അഭയാര്‍ത്ഥികള്‍ തിങ്ങിക്കൂടി താമസിക്കുന്നയിടത്ത് ഹമാസിന്റെ നേതാക്കളുണ്ടെന്ന് അവകാശപ്പെട്ടാണ് ഇസ്രായേല്‍ വ്യോമാക്രമണം നടത്തിയത്.
അതേസമയം, ഈജിപ്റ്റുമായി ഗാസയെ ബന്ധിപ്പിക്കുന്ന റഫാ അതിര്‍ത്തി ഇന്നലെ തുറന്നു. ഇസ്രായേല്‍- ഫലസ്തീന്‍ യുദ്ധം ആരംഭിച്ചതിനു ശേഷം ഇതാദ്യമായാണ് റഫാ അതിര്‍ത്തി പൂര്‍ണമായും തുറക്കുന്നത്. ഗുരുതരമായി പരിക്കേറ്റവരെയും ഇരട്ടപൗരത്വമുളളവരെയും വിദേശികളെയുമാണ് അതിര്‍ത്തിയിലൂടെ ഈജിപ്റ്റിലേക്ക് കടക്കാന്‍ അനുവദിക്കുന്നത്. നേരത്തെ ഗാസയിലേക്ക് സഹായവുമായെത്തുന്ന ട്രക്കുകള്‍ക്ക് പ്രവേശിക്കാനായി റഫാ അതിര്‍ത്തി തുറന്നുകൊടുത്തിരുന്നു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
അതിര്‍ത്തി സാധാരണക്കാര്‍ക്കായി തുറന്നതിനുപിന്നാലെ ജനങ്ങളുടെ നീണ്ട നിരയാണ് പ്രദേശത്തുളളത്. പരിക്കേറ്റവരെ കൊണ്ടുപോകാനായി ആംബുലന്‍സുകള്‍ ഈജിപ്റ്റിന്റെ അധീനതയിലുളള പ്രദേശത്ത് തയാറാക്കി നിര്‍ത്തിയിട്ടുണ്ട്. അതിര്‍ത്തിയ്ക്ക് സമീപത്തുതന്നെ ആശുപത്രിയുമൊരുക്കിയിട്ടുണ്ട്. ഗുരുതരമായി പരിക്കേറ്റ ഫലസ്തീന്‍ പൗരന്മാരെ ഇങ്ങോട്ടാണ് മാറ്റുകയെന്നാണ് സൂചന. അതിര്‍ത്തി തുറന്നുകൊടുത്ത ഈജിപ്റ്റിന്റെ നടപടിയെ ലോകാരോഗ്യ സംഘടന സ്വാഗതം ചെയ്തു.