ജെറുസലേം: ഗാസയിലെ അഭയാര്‍ത്ഥി ക്യംപില്‍ വീണ്ടും ഇസ്രായേല്‍ ആക്രമണം. ശനിയാഴ്ച്ച മധ്യ ഗാസയിലെ അഭയാര്‍ത്ഥി ക്യാംപിലുണ്ടായ ആക്രമണത്തില്‍ മുപ്പതിലധികം പേര്‍ കൊല്ലപ്പെട്ടു. അല്‍ അക്‌സ ആശുപത്രിയിലേക്ക് മുപ്പത് മൃതദേഹങ്ങള്‍ എത്തിയെന്ന് ഗാസ ആരോഗ്യമന്ത്രാലയം വക്താവ് അഷ്‌റഫ് അല്‍ ഖുദ്ര അറിയിച്ചു. ഇസ്രായേല്‍ ആക്രമണത്തില്‍ ഗാസയില്‍ ഇതുവരെ 9227 പേര്‍ കൊല്ലപ്പെട്ടുവെന്നാണ് കണക്ക്. കൊല്ലപ്പെട്ടവരിലേറെയും സ്ത്രീകളും കുട്ടികളുമാണ്. ഗാസ നഗരത്തില്‍ മാത്രം കെട്ടിടങ്ങള്‍ക്കിടയില്‍ നാല്‍പ്പതിനായിരത്തിലധികം പേര്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് വിവരം. 3500 പേര്‍ക്ക് പരിക്കേറ്റു.
ഇസ്രായേല്‍ ബോംബാക്രമണത്തില്‍ ലക്ഷക്കണക്കിന് ജനങ്ങള്‍ക്ക് വീടുകള്‍ നഷ്ടമായി. പ്രദേശത്തെ ഏക കാന്‍സര്‍ സെന്റര്‍ അടച്ചതിനാല്‍ ചികിത്സ ലഭിക്കാതെ 12 രോഗികള്‍ കൊല്ലപ്പെട്ടു. 3826 കുട്ടികളും 2405 സ്ത്രീകളുമാണ് ഇസ്രായേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. 1200 കുട്ടികള്‍ കെട്ടിടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നുണ്ട്. ഗുരുതരമായി പരിക്കേറ്റ 800 പേരെ ഈജിപ്റ്റിലേക്ക് മാറ്റണമെന്ന് ഗാസ ആരോഗ്യമന്ത്രാലയം ആവശ്യപ്പെട്ടു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
പരിക്കേറ്റ ഫലസ്തീന്‍കാരെ റഫാ അതിര്‍ത്തി വഴി ഈജിപ്റ്റിലേക്ക് കടക്കാന്‍ അനുവദിച്ചില്ലെങ്കില്‍ ഗാസയിലുളള വിദേശികളെ ഗാസ മുനമ്പിലൂടെ പോകാന്‍ അനുവദിക്കില്ലെന്ന് ഹമാസ് അറിയിച്ചു. അതേസമയം, അമേരിക്ക ഈജിപ്റ്റിന് കൂടുതല്‍ സൈനിക സഹായം പ്രഖ്യാപിച്ചിരിക്കുകയാണ്. 14.5 ബില്ല്യണ്‍ ഡോളറിന്റെ സഹായമാണ് പ്രഖ്യാപിച്ചത്. അമേരിക്കയുളളപ്പോള്‍ ഇസ്രായേല്‍ ഒറ്റയ്ക്കാവില്ലെന്ന് യുഎസ് സ്‌റ്റേറ്റ് ജനറല്‍ സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ പറഞ്ഞു.