ഒട്ടാവ: ഇസ്രായേല്‍ ഫലസ്തീനില്‍ നടത്തുന്ന ആക്രമണങ്ങളെ അപലപിച്ച് കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ. സ്ത്രീകളെയും കുട്ടികളെയും കൊന്നു തള്ളുന്നത് അവസാനിപ്പിക്കണമെന്നും ലോകം മുഴുവൻ ഇത് കാണുന്നുണ്ടെന്നും ജസ്റ്റിന്‍ ട്രൂഡോ പറഞ്ഞു. ബ്രിട്ടീഷ് കൊളംബിയയിൽ നടത്തിയ വാർത്താ സമ്മേളനത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
'ഗാസയിലെ യാഥാർത്ഥ്യം ടെലിവിഷനിലൂടെയും സോഷ്യല്‍മീഡിയയിലൂടെയും ഞങ്ങൾ കാണുന്നുണ്ട്. ഉറ്റവരെ നഷ്ട്ടപ്പെട്ടവർ, മാതാപിതാക്കളെ നഷ്ടപ്പെട്ട കുഞ്ഞുങ്ങൾ, ഡോക്ടർമാർ, പോർ മുഖത്തു നിന്ന് രക്ഷപ്പെട്ടവർ... ഇവരുടെയൊക്കെ വാക്കുകൾ ഞങ്ങൾ കേൾക്കുന്നുണ്ട്. സ്ത്രീകളുടെയും കുട്ടികളുടെയും കൊലപാതകങ്ങൾ കാണുന്നുണ്ട്. ഇതെല്ലാം അവസാനിപ്പിക്കണം'-ട്രൂഡോ പറഞ്ഞു. ഹമാസ് സാധാരണക്കാരെ മനുഷ്യകവചമായി ഉപയോഗിക്കരുതെന്നും ബന്ദികളെ മോചിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഒക്ടോബർ 7 ന് നടന്ന ആക്രമണത്തിനു പിന്നാലെ ട്രൂഡോ ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവുമായി സംസാരിച്ചിരുന്നു. ഇസ്രായേലിന്റെ പ്രതിരോധം ശക്തിപ്പെടുത്തണമെന്നും ഫലസ്തീനിലെ സാധാരണക്കാരെ സംരക്ഷിക്കണമെന്നുമാണ് ട്രൂഡോ അന്ന് പറഞ്ഞത്. നവംബർ തുടക്കത്തിൽ ഇരുവരും വീണ്ടും ചർച്ച നടത്തി. ഇസ്രായേലിന്റെ പ്രതിരോധിക്കാനുളള അവകാശത്തെ പിന്തുണച്ചായിരുന്നു കനേഡിയൻ പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്നുള്ള പ്രസ്താവന. ഇസ്രായേലിന്റെ സ്വയം പ്രതിരോധത്തിനുളള അവകാശത്തിന് പിന്തുണ പ്രഖ്യാപിച്ചുളള ലോകരാജ്യങ്ങളുടെ സംയുക്ത പ്രസ്താവനയിൽ ട്രൂഡോയും ഒപ്പുവെച്ചിരുന്നു.
നേരത്തെ, ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവല്‍ മാക്രോണും ഇസ്രായേലിനെതിരെ വിമർശനവുമായി രംഗത്തെത്തിയിരുന്നു. സാധാരണക്കാരെ കൊല്ലുന്നതും പ്രദേശത്ത് ബോംബാക്രമണം നടത്തുന്നതും അവസാനിപ്പിക്കണമെന്നാണ് അദ്ദേഹം ആവശ്യപ്പെട്ടത്. വെടി നിർത്തിയാൽ ഇസ്രായേലിന് തന്നെയാണ് ഗുണമെന്നും മാക്രോൺ ബിബിസിക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു.
അതേസമയം, ജസ്റ്റിൻ ട്രൂഡോയുടെ വിമർശനത്തിന് മറുപടിയുമായി ബെഞ്ചമിന്‍ നെതന്യാഹു രംഗത്തെത്തി. "സാധാരണക്കാരെ ലക്ഷ്യം വെക്കുന്നത് ഇസ്രായേലല്ല. ഏറ്റവും ഭീകരമായ കൂട്ടക്കൊല ചെയ്യുന്നത് ഹമാസാണ്. ഞങ്ങള്‍ ജനങ്ങൾക്കായി സുരക്ഷാ മേഖല ഒരുക്കുമ്പോൾ ഹമാസ് അവരെ തോക്കിൻ മുനയിൽ നിർത്തുന്നു. ജനങ്ങളുടെ ഇടയിൽ ഒളിച്ചിരുന്ന് അവരെ കുരുതി കൊടുക്കുന്നത് ഇസ്രായേൽ അല്ല ഹമാസ് ആണ്'- നെതന്യാഹു പറഞ്ഞു. ഹമാസിന്റെ ക്രൂരകൃത്യങ്ങളെ തോല്‍പ്പിക്കുന്നതിനായി പരിഷ്‌കൃത സമൂഹം ഇസ്രായേലിനെ പിന്തുണയ്ക്കുകയാണ് വേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.