ജെറുസലേം: ഒക്ടോബർ 7- ന് ആരംഭിച്ച ഇസ്രയേൽ -ഫലസ്തീൻ യുദ്ധത്തിന് താൽക്കാലിക വിരാമം. ഖത്തറിന്റെ മധ്യസ്ഥതയിൽ നടന്ന ചർച്ചകൾക്ക് പിന്നാലെ ഗാസയിൽ താൽക്കാലിക വെടിനിർത്തലിന് ധാരണയായി. താൽക്കാലിക വെടിനിർത്തലാണിതെന്നും യുദ്ധം തുടരുമെന്നും ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പറഞ്ഞു.
ഗാസയിലെ മറ്റൊരു സായുധ സംഘമായ ഇസ്ലാമിക് ജിഹാദും കരാർ വ്യവസ്ഥകൾ അംഗീകരിച്ചു. ഗാസയിലേക്ക് അടിയന്തര ഭക്ഷ്യവസ്തുക്കളും വൈദ്യസഹായവും ഉടനെത്തിക്കും. അതേസമയം, ഇസ്രയേലിന്റെ രാജ്യസുരക്ഷാ മന്ത്രി ഇതാമിർ ബെൻഗ്വിർ കരാറിനെതിരെ മുന്നറിയിപ്പുമായി രംഗത്തെത്തി. കരാർ ദുരന്തം വരുത്തിവെക്കുമെന്നാണ് അദ്ദേഹം പറഞ്ഞത്. ഹമാസ് ബന്ദികളാക്കിയ വിദേശികളടക്കം 50 പേരെ ഉടൻ മോചിപ്പിച്ചേക്കുമെന്നും സൈനികരെ വിട്ടയക്കില്ലെന്നും റിപ്പോർട്ടുണ്ട്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഒക്ടോബറിൽ ആരംഭിച്ച യുദ്ധത്തിൽ ഇതിനകം 5,800 ഓളം കുട്ടികൾ ഉൾപ്പെടെ 14,000ത്തോളം ഫലസ്തീനികളെയാണ് ഇസ്രായേൽ കൊലപ്പെടുത്തിയത്. കഴിഞ്ഞ ദിവസം, തെക്കൻ ലബ്നാനിലുണ്ടായ ഇസ്രയേൽ വ്യോമാക്രമണത്തിൽ മാധ്യമപ്രവർത്തകർ ഉൾപ്പെടെ നാലുപേർ കൊല്ലപ്പെട്ടു. ലെബനീസ് ടെലിവിഷൻ ചാനലായ അൽ മയദീനിലെ റിപ്പോർട്ടർ ഫറ ഒമർ, ക്യമറാമാൻ റബീഹ് മാമാറി എന്നിവരാണ് കൊല്ലപ്പെട്ട മാധ്യമപ്രവർത്തകർ. ടൈർ ഹർഫയിലുണ്ടായ ആക്രമണത്തിലാണ് മൂന്ന് പേർ കൊല്ലപ്പെട്ടത്.