ഡൽഹി: മാലിദ്വീപിൽ നിന്ന് സൈന്യത്തെ പിൻവലിക്കാൻ ഇന്ത്യ സമ്മതിച്ചതായി മാലിദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസു. ചര്‍ച്ചകള്‍ക്കെടുവില്‍ സൈന്യത്തെ പിൻവലിക്കാൻ ഇന്ത്യ സമ്മതിച്ചെന്നും വികസന പദ്ധതികളുമായി ബന്ധപ്പെട്ട പ്രശ്ന പരിഹാരത്തിന് ഉന്നതതല സമിതി രൂപീകരിക്കാൻ ഇരു രാജ്യങ്ങളും തീരുമാനിച്ചെന്നും മുഹമ്മദ് മുയിസു പറഞ്ഞു. മാധ്യമങ്ങളോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഇന്ത്യന്‍ മഹാസമുദ്ര ദ്വീപ് സമൂഹത്തിലെ വിദേശ സൈനിക സാന്നിധ്യം ഇല്ലാതാക്കുകയാണ് തന്റെ പ്രധാന ലക്ഷ്യമെന്ന് അധികാരമേറ്റയുടന്‍ മുയിസു പ്രഖ്യാപിച്ചിരുന്നു.
ദുബായിൽ നടക്കുന്ന കോപ്29 കാലാവസ്ഥാ ഉച്ചകോടിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും മാലിദ്വീപ് പ്രസിഡന്റും സൈന്യത്തെ പിൻ വലിക്കുന്ന വിഷയം ചര്‍ച്ച ചെയ്തിരുന്നു. അതിനു പിന്നാലെയാണ് മുയിസുവിന്റെ പ്രഖ്യാപനം. ഇന്ത്യന്‍ സൈന്യത്തെയും അവരുടെ പ്രവര്‍ത്തനങ്ങളെയും മാലിദ്വീപ് അംഗീകരിച്ചിട്ടുണ്ടെന്നും ഇത് തങ്ങളുടെ ഉഭയകക്ഷി വികസന പങ്കാളിത്തത്തിന്റെ ഒരു പ്രധാന ഭാഗമാണെന്ന വസ്തുത ഇരുപക്ഷവും അംഗീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
നവംബർ 18-ന് മാലിദ്വീപ് പ്രസിഡന്റ് രാജ്യത്ത് നിന്ന് ഇന്ത്യന്‍ സൈനികരെ തിരിച്ചു വിളിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. 'രാജ്യം അതിന്റെ സ്വാതന്ത്ര്യവും പരമാധികാരവും കാത്തുസൂക്ഷിക്കുവാന്‍ വിദേശ സൈനിക സാന്നിധ്യത്തിൽ നിന്ന് മുക്തമായി തുടരണം. മാലിദ്വീപിന്റെ നിലവിലെ വിദേശനയത്തിൽ ഇടപെടാന്‍ താൽപ്പര്യമില്ല. ജിയോപൊളിറ്റിക്കൽ മത്സരത്തിൽ അകപ്പെടാൻ കഴിയാത്തത്ര ചെറുതാണ് മാലിദ്വീപ്'- മുയിസു പറഞ്ഞു. നേരത്തെ ഇന്ത്യയും ചൈനയും ഉള്‍പ്പെടെ എല്ലാ രാജ്യങ്ങളുമായും ഒരുമിച്ച് പ്രവര്‍ത്തിക്കുമെന്ന് അദ്ദേഹം പറഞ്ഞിരുന്നു.
നിലവില്‍ 70 ഓളം ഇന്ത്യന്‍ സൈനികരും റഡാര്‍ സ്റ്റേഷനുകളും നിരീക്ഷണ വിമാനങ്ങളും മാലിദ്വീപിലുണ്ട്. 1200 ദ്വീപുകളുടെ കൂട്ടമാണ് മാലിദ്വീപ്. ഇതില്‍ ഏകദേശം 100 ദ്വീപുകളിൽ മാത്രമേ ജനവാസമുള്ളൂ. ഈ ദ്വീപുകളിൽ പലതും വിനോദസഞ്ചാരത്തിന് പേരുകേട്ടതാണ്.