113 വയസുള്ള, സ്പെയിനിലെ ഏറ്റവും പ്രായം കൂടിയ സ്ത്രീയാണെന്ന് കരുതപ്പെടുന്ന, മുത്തശ്ശി കൊവിഡ് മുക്തി നേടിയതായി സ്പെയിന്‍ സര്‍ക്കാര്‍. മാർച്ചിൽ രാജ്യത്ത് ലോക്ക് ഡൌണ്‍ ഏര്‍പ്പെടുത്തി തുടങ്ങിയ സമയത്തു തന്നെയാണ് മരിയ ബ്രാന്യാസ് എന്ന് പേരുള്ള മുത്തശ്ശിക്കും കൊവിഡ് പിടിപെടുന്നത്. ആഴ്ചകളോളം തുടര്‍ന്ന ചികിത്സക്കൊടുവില്‍ അവര്‍ സുഖം പ്രാപിച്ചു. അതിനര്‍ത്ഥം, ഒരുപക്ഷെ ഒന്നാം ലോകമഹായുദ്ധത്തേയും, 1918-19 ലെ ഇൻഫ്ലുവൻസയേയും, 1936-39 കാലത്തെ സ്പാനിഷ് ആഭ്യന്തരയുദ്ധത്തേയും, 2019 മുതല്‍ ലോകത്തെ വിറപ്പിച്ചുകൊണ്ടിരിക്കുന്ന കൊവിഡ് മഹാമാരിയെയും അതിജീവിച്ച സ്പെയിനിലെ ഏക വ്യക്തി അവരാകും.
'അമ്മ ഇപ്പോഴും സുഖമായിരിക്കുന്നു. കൊവിഡിനെ കുറിച്ച് എന്തൊക്കെയോ സംസാരിക്കണം എന്നൊക്കെയുണ്ട്. ക്ഷീണമൊക്കെ ഒന്നു മാറട്ടെ, എന്നിട്ടാവാം' എന്നാണ് അവരുടെ മകള്‍ ട്വീറ്റ് ചെയ്തത്. 1907 ൽ മെക്സിക്കോയിലാണ് മരിയ ബ്രാന്യാസ് ജനിക്കുന്നത്. രണ്ടുവർഷത്തിനുശേഷം അവരുടെ കുടുംബം വടക്ക് സാൻ ഫ്രാൻസിസ്കോയിലേക്ക് താമസം മാറി. ഒന്നാം ലോകമഹായുദ്ധസമയത്ത് കറ്റാലൻ പ്രവിശ്യയായ ജിറോണയിൽ എത്തി. അവരുടെ പിതാവ് ഒരു സ്പാനിഷ് മാധ്യമപ്രവര്‍ത്തകനായിരുന്നു. അവര്‍ക്കിന്ന് മൂന്നു പെണ്‍കുട്ടികള്‍ ഉണ്ട്. മൂത്തവള്‍ക്ക് പ്രായം 86. പതിമൂന്നു പേരക്കുട്ടികളും ഉണ്ട്. അതില്‍ മൂത്ത പേരക്കുട്ടിക്ക് 60 വയസ്സ് കഴിഞ്ഞു. രണ്ട് പതിറ്റാണ്ടായി അവർ ഒലോട്ടിലെ ഒരു കെയര്‍ ഹോമിലാണ് താമസം.