ജോർജ്ജ് ഫ്ലോയിഡിന്റെ മരണത്തെത്തുടർന്നുണ്ടായ പ്രതിഷേധത്തിന്റെ 12-ാം ദിവസവും വംശീയതയ്‌ക്കും പോലീസ് ക്രൂരതയ്‌ക്കുമെതിരെ അമേരിക്കയിലുടനീളം വലിയ റാലികളാണ് സംഘടിപ്പിക്കപ്പെടുന്നത്. ഇതുവരെയുള്ളതില്‍വെച്ച് ഏറ്റവും വലിയ സമരത്തിനാണ് വാഷിംഗ്ടൺ ഡിസി സാക്ഷ്യം വഹിച്ചത്. പതിനായിരക്കണക്കിന് ആളുകൾ അണിനിരന്നതോടെ കൂടുതല്‍ പോലീസ് സേനയെ സ്ഥലത്തെത്തിച്ചു. വൈറ്റ് ഹൌസിനു സമീപത്തുവെച്ച് പ്രതിഷേധക്കാരെ പോലീസ് തടഞ്ഞു. ന്യൂയോർക്ക്, ചിക്കാഗോ, എല്‍.എ, സാൻ ഫ്രാൻസിസ്കോ എന്നിവിടങ്ങളിലും വലിയ ജനക്കൂട്ടമാണ് തെരുവിലിറങ്ങിയത്.
അതേസമയം, നോർത്ത് കരോലിനയില്‍ ഫ്ലോയിഡിന്റെ അന്ത്യ ശുശ്രൂഷകള്‍ക്കു മുന്‍പ് ആയിരങ്ങള്‍ അന്ത്യാഞ്ജലി അര്‍പ്പിച്ചു. എട്ട് മിനുറ്റ് 46 സെക്കന്‍ഡ് കറുത്ത വര്‍ഗക്കാരനായ ജോർജ് ഫ്ലോയ്‌ഡിന്‍റെ കഴുത്തില്‍ കാല്‍മുട്ട് ഊന്നിനിന്നാണ് വെളുത്ത വര്‍ഗക്കാരനായ പൊലീസ് ഓഫീസര്‍ ഡെറിക് ചോവന്‍ കൊലപ്പെടുത്തിയത്. വേദനയെടുക്കുന്നു, ശ്വാസം മുട്ടുന്നു എന്ന് കരഞ്ഞുപറഞ്ഞിട്ടും ഫ്ലോയ്‌ഡിനെ ഡെറിക് ചോവന്‍ വിട്ടില്ല. നിരായുധനായ ജോർജ് ഫ്ലോയ്‌ഡിനെ കൊലപ്പെടുത്തുന്ന വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചതോടെ തെരുവുകളില്‍ പ്രതിഷേധം ആളിക്കത്തി.