അന്തർ കൊറിയൻ കാര്യങ്ങളെക്കുറിച്ച് പ്രതികരിക്കാൻ അമേരിക്കയ്ക്ക് യാതൊരു അധികാരവുമില്ലെന്ന് ഉത്തരകൊറിയ. വരാനിരിക്കുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പ് സുഗമമായി നടക്കണമെങ്കിൽ മിണ്ടാതിരിക്കുന്നതാണ് നല്ലതെന്നും ഉത്തരകൊറിയ ഭീഷണിപ്പെടുത്തി.
ചൊവ്വാഴ്ച ദക്ഷിണ കൊറിയയുമായുള്ള ആശയവിനിമയ സംവിധാനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവെയ്ക്കുകയാണെന്ന് ഉത്തരകൊറിയ പ്രഖ്യാപിച്ചിരുന്നു. ആ നിലപാടില്‍നിരാശയുണ്ടെന്ന യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റിന്റെ പ്രസ്താവനയാണ് ഉത്തരകൊറിയയെ പ്രകോപിപ്പിച്ചത്. 'സ്വന്തം ആഭ്യന്തരകാര്യങ്ങളില്‍ ശ്രദ്ധിക്കുന്നതിനു പകരം മറ്റുള്ളവരുടെ കാര്യങ്ങളില്‍ഇടപെടാന്‍ നോക്കിയാല്‍ കൈകാര്യം ചെയ്യാൻ ബുദ്ധിമുട്ടുള്ള പലകാര്യങ്ങളും ഉയര്‍ന്നുവരും എന്നാണ് ഉത്തരകൊറിയയുടെ വിദേശകാര്യ മന്ത്രാലയത്തിലെ യുഎസ് അഫയേഴ്സ് ഡയറക്ടർ ജനറൽ ക്വോൺ ജോങ് ഗൺ സ്റ്റേറ്റ് വാർത്താ ഏജൻസിയായ കെസിഎൻഎ-യിലൂടെ വ്യക്തമാക്കിയത്.
'നാവടക്കി സ്വന്തം നാട്ടില്‍ നക്കുന്ന സംഘര്‍ഷങ്ങള്‍ക്ക് പരിഹാരം കാണാന്‍ ശ്രമിച്ചില്ലെങ്കില്‍ ഗുരുതര പ്രത്യാഘാതങ്ങള്‍ ഉണ്ടാകുമെന്നും' അദ്ദേഹം പറഞ്ഞു. ഇത് അമേരിക്കൻ താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിനു മാത്രമല്ല, പ്രസിഡന്റ് തിരഞ്ഞെടുപ്പ് സുഗമമായി നടത്തുന്നതിനും ഉപകരിക്കും എന്ന മുന്നറിയിപ്പിന്റെ സ്വരമാണ് അദ്ദേഹത്തിന്റെ വാക്കുകളില്‍ മുഴച്ചു നില്‍ക്കുന്നത്.
ട്രംപും ഉത്തരകൊറിയൻ നേതാവ് കിം ജോങ് ഉന്നും തമ്മില്‍ 2018-ലും 2019-ലും നടന്ന ചരിത്രപരമായ ഉച്ചകോടിക്ക് ശേഷം ഉത്തരകൊറിയയുടെ ആണവായുധ പദ്ധതികള്‍ തകർക്കുന്നതിൽ കാര്യമായ പുരോഗതി ഉണ്ടായിട്ടില്ല. ഉപരോധം ലഘൂകരിക്കാൻ വാഷിംഗ്ടൺ വിസമ്മതിക്കുന്നതാണ് അടിസ്ഥാനപരമായി ഉത്തരകൊറിയയും അമേരിക്കയും തമ്മിലുള്ള പ്രശ്നം.