ബ്രസീൽ പ്രസിഡന്റ് ജെയർ ബോൾസോനാരോക്ക് വീണ്ടും കൊവിഡ് സ്ഥിരീകരിച്ചു. ഇപ്പോഴുള്ള രണ്ടാഴ്ചത്തെ ക്വാറന്റൈൻ അദ്ദേഹം നീട്ടുമെന്നും വരാനിരിക്കുന്ന യാത്രാ പദ്ധതികൾ താൽക്കാലികമായി നിർത്തിവെക്കുമെന്നും ഓഫീസ് ബുധനാഴ്ച്ച അറിയിച്ചു.
കൊവിഡ് തീവ്രത കുറച്ചുകാണിച്ചതിനും സാമൂഹിക അകലം പാലിക്കാതിരുന്നതിലും വൻ വിമർശനങ്ങൾ നേരിട്ട ബോൾസോനാരോക്ക് ജൂലൈ 7'നാണ് ആദ്യമായി കൊവിഡ് സ്ഥിരീകരിച്ചത്. അന്നുമുതൽ ബ്രസീലിയയിലെ പ്രസിഡന്റ് കൊട്ടാരത്തിൽ ഐസൊലേഷനിലാണ് അദ്ദേഹം. പ്രസിഡന്റ് മെഡിക്കൽ ടീമിന്റെ ചികിത്സയിൽ ബോൾസോനാരോയുടെ ആരോഗ്യം മെച്ചപ്പെടുന്നതായി ഓഫീസ് അറിയിച്ചു.
രോഗം ബാധിക്കുന്നതുവരെ അദ്ദേഹം മാസ്ക് ഇല്ലാതെ ബ്രസീലിയയിലെ തെരുവുകളിൽ പതിവായി ഇറങ്ങിനടക്കുകയും അദ്ദേഹത്തെ പിന്തുണക്കുന്നവർക്ക് ആലിംഗനങ്ങളും ഹാൻഡ്‌ഷേക്കുകളും കൈമാറുകയും ചെയ്തിരുന്നു.കൊവിഡ് സ്ഥിരീകരിച്ചശേഷം പ്രസിഡൻഷ്യൽ വസതിയായ അൽവോറഡ പാലസിൽ നിന്നും വീഡിയോ കോൺഫറൻസിലൂടെയാണ് അദ്ദേഹം പ്രവർത്തിച്ചത്.
ഏറ്റവും അധികം ആളുകൾക്ക് കൊവിഡ് ബാധിച്ച രണ്ടാമത്തെ രാജ്യമാണ് ബ്രസീൽ. ഏകദേശം 2.2 ദശലക്ഷം രോഗബാധിതരെയും 80,000 ത്തിലധികം മരണങ്ങളുമാണ് രേഖപ്പെടുത്തിയിട്ടുണ്ട്.