കൊവിഡ് ബാധിച്ച് ഗുരുതരാവസ്ഥയിലുള്ളവരുടെ അതിജീവനം സ്റ്റിറോയിഡുകൾ സാധ്യമാക്കുമെന്ന് റിപ്പോർട്ടുകൾ ലോകാരോഗ്യ സംഘടനയുടെ നേതൃത്വത്തിൽ അമേരിക്കൻ മെഡിക്കൽ അസോസിയേഷന്റെ ജേണൽ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇത് സംബന്ധിച്ച് വ്യക്തമാക്കുന്നത്.
സ്റ്റിറോയിഡുകൾ രോഗബാധിതരായതിന്റെ ആദ്യ മാസത്തിലെ മരണ സാധ്യത മൂന്നിലൊന്ന് കുറക്കുമെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. ഈ ഫലം സ്റ്റിറോയിഡുകളുടെ ഉപയോഗത്തിൽ കൂടുതൽ വഴികൾ തുറക്കുന്നുവെന്ന് പഠനങ്ങളിലൊന്ന് നയിച്ച ഓക്സ്ഫോർഡ് സർവകലാശാലയിലെ ഡോ. മാർട്ടിൻ ലാൻഡ്രെ പറഞ്ഞു. ഈ ഫലങ്ങൾ വളരെ ശ്രദ്ധേയമാണെങ്കിലും ഇത് ഒരു പരിഹാരമല്ലെന്ന് ലണ്ടനിലെ ഇംപീരിയൽ കോളേജിലെ ഡോ. ആന്റണി ഗോർഡൻ അറിയിച്ചു.
ഡെക്സമെതസൺ പോലെയുള്ള സ്റ്റിറോയിഡുകൾ, അധികം ഓക്സിജൻ ആവശ്യമായ രോഗികളിൽ 20 ശതമാനവും ശ്വസന യന്ത്രങ്ങളെ ആശ്രയിക്കുന്ന രോഗികളിൽ 35 ശതമാനവും മരണ സാധ്യത കുറയ്ക്കുന്നു എന്ന് റിപ്പോർട്ടിൽ പറയുന്നു. രോഗത്തിന്റെ ആദ്യഘട്ടങ്ങളിൽ സ്റ്റിറോയ്ഡുകൾ പരീക്ഷിക്കുന്നത് അപകടകരമായേക്കാമെന്നും റിപ്പോർട്ടിലുണ്ട്. സ്റ്റിറോയിഡ് മരുന്നുകൾ വിലകുറഞ്ഞതും വ്യാപകമായി ലഭ്യമായതും പതിറ്റാണ്ടുകളായി ഉപയോഗിച്ചുവരുന്നവയുമാണ്. ശരീര താപനില കുറയ്ക്കാൻ സഹായിക്കുന്ന ഇത്തരം സ്റ്റിറോയിഡുകൾ കൊറോണ രോഗികളിൽ രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കാൻ സഹായിച്ചേക്കാം. എന്നാൽ ഈ പ്രക്രിയ ശ്വാസകോശത്തെ മാരകമായ രീതിയിൽ ബാധിച്ചേക്കാം എന്നും റിപ്പോർട്ടിൽ പറയുന്നു. റിപ്പോർട്ടിന് പിന്നാലെ, കൊവിഡ് ബാധിച്ച് ഗുരുതരാവസ്ഥയിലുള്ള രോഗികൾക്ക് സ്റ്റിറോയിഡുകൾ ശുപാർശ ചെയ്യുന്ന ഉത്തരവ് ലോകാരോഗ്യ സംഘടന കഴിഞ്ഞ ദിവസം പുറത്തിറക്കിയിട്ടുണ്ട്.