സൈന്യത്തിലെ സ്ത്രീകളുടെ പദവികളുടെ പേരുകൾ സ്ത്രീലിംഗത്തിലേക്ക് മാറ്റാനൊരുങ്ങി ജർമൻ സേന. ജർമൻ സായുധ സേനയായ ബുണ്ടേസ്വേഹൃയിൽ ചേരാൻ സ്ത്രീകൾക്ക് അവകാശം ലഭിച്ചിട്ട് കേവലം 20 വർഷമേ ആയിട്ടുള്ളൂ.
സേനയിൽ ചേരാനുള്ള അവകാശം 2000ത്തിൽ ലഭിച്ചിരുന്നെങ്കിലും സേന പദവികളെല്ലാം പുരുഷ നാമധേയങ്ങളായിത്തന്നെ തുടരുകയാണ്. സേനയിലെ വനിതാ ക്യാപ്റ്റന്മാരെ 'മിസ്സിസ് ക്യാപ്റ്റൻ' എന്ന് അർത്ഥം വരുന്ന 'ഫ്രാ ഹൗപ്മാൻ' എന്നായിരുന്നു അഭിസംബോധന ചെയ്യാറ്. എന്നാൽ, ഇപ്പോഴത്തെ പ്രതിരോധ മന്ത്രി അന്നെഗ്രറ്റ് കാരെന്ബൗർ മിലിറ്ററി റാങ്കുകൾക്ക് 'മേജറിൻ', 'ല്യൂറ്റ്നന്റീൻ' എന്നിങ്ങളെയുള്ള സ്ത്രീലിംഗ പേരുകൾ മുന്നോട്ട് വെക്കുമെന്നാണ് പറയുന്നത്. അതേസമയം,കേണൽ പോലെയുള്ള ചില റാങ്കുകൾ മാറ്റാമില്ലാതെ തുടരും.
സ്ത്രീയയത് കൊണ്ട് മാത്രം സൈന്യത്തിൽ ചേരാനുള്ള അപേക്ഷ തള്ളപ്പെട്ടു എന്ന് പറഞ്ഞ് ടാഞ്ച ക്രെയ്ല്‍ എന്ന വനിത നടത്തിയ ഒറ്റയാള്‍ പോരാട്ടത്തിനൊടുവിലാണ് സ്ത്രീകൾക്ക് ജര്‍മന്‍ സേനയിൽ ചേരാനുള്ള അവകാശം ലഭിച്ചത്. ഇപ്പോൾ സൈന്യത്തില്‍ 12 ശതമാനത്തോളം സ്ത്രീകളുണ്ട്. എന്നാല്‍, പദവികള്‍ സ്ത്രീനാമത്തിലേക്ക് മാറ്റാനുള്ള തീരുമാനത്തെ എതിർത്തുകൊണ്ട് സ്ത്രീകള്‍ തന്നെ രംഗത്തെത്തിയിട്ടുണ്ട്. പുരുഷനും സ്ത്രീക്കും വേണ്ടി പദവികൾ മാറ്റുന്നതിലല്ല, മറിച്ച് ഒരേ പദവിയിൽ പുരുഷനും സ്ത്രീക്കും ജോലി ചെയ്യാൻ കഴിയുന്നിടത്താണ് തുല്യത ഉണ്ടാവുക എന്ന് അവർ അഭിപ്രായപ്പെടുന്നു.