വാഷിംഗ്‌ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ മുന്നോടിയായി നടന്ന പ്രസിഡൻഷ്യൽ ഡിബേറ്റിന്റെ മുറുക്കത്തിലാണ് ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി ജോ ബൈഡന്‍ എതിര്‍ സ്ഥാനാര്‍ത്ഥി കൂടിയായ അമേരിക്കന്‍ പ്രസിഡന്റ് ഡോണാഡ് ട്രംപിനെ കോമാളി എന്നു വിളിച്ചത്. തന്‍റെ ഭരണനേട്ടങ്ങളെ കുറിച്ച് വചാലനാകാന്‍ ശ്രമിച്ച ട്രംപിനോട് ഒരു ഘട്ടത്തില്‍ വായടച്ച് മിണ്ടാതിരിക്കാനും ജോ ബൈഡന്‍ ആവശ്യപ്പെട്ടു.
പൊതുവില്‍ നിലവാരം പുലര്ത്താതിരുന്ന വാദപ്രതിവാദത്തിനിടെ കൊവിഡ്, വര്‍ണ്ണ വെറി, രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതി എന്നിവയെ സംബന്ധിച്ചുള്ള തർക്കങ്ങൾ പരിധിവിട്ടു. യുഎസ് പ്രസിഡൻഷ്യൽ ഡിബേറ്റ് ഒടുക്കം എടാ പോടാ വിളികളിലേക്ക് വരെ നീണ്ടു.
ഡോണാഡ് ട്രംപ് ഡിബേറ്റില്‍ പ്രധാനമായും കേന്ദ്രീകരിച്ചത് ജോ ബൈഡന്റെ മകന്റെ ബിസിനസ്സിലും ലഹരി ശീലത്തിലുമായിരുന്നു. ജോ ബൈഡന്റെ മകൻ ഹണ്ടർ ബൈഡന് ചൈനയുമായി അടുത്ത ബന്ധമുണ്ടെന്നും ചൈനയും ഉക്രൈനുമായി ബന്ധപ്പെട്ട കച്ചവടങ്ങളിൽ നിന്ന് ഹണ്ടർ കോടിക്കണക്കിന് പണം സാമ്പാദിക്കുന്നുണ്ടെന്നും ഡൊണാൾഡ് ട്രംപ് ആരോപിച്ചു. എന്നാൽ ജോ ബൈഡന്‍ ഇക്കാര്യം നിഷേധിക്കുകയും ട്രംപിന്റെ ആരോപണങ്ങൾ വിശ്വാസയോഗ്യമല്ലെന്ന് പറയുകയും ചെയ്തു. തുടര്ന്നാണ് ട്രംപ് ഹണ്ടർ ബൈഡന്റെ മുൻകാല മയക്കുമരുന്ന് ഉപയോഗത്തേക്കുറിച്ച് ആരോപണമുന്നയിച്ചത്.
എന്നാൽ, തന്റെ മകൻ മയക്കുമരുന്ന് ഉപയോഗിക്കാറുണ്ടായിരുന്നുവെന്നും അതിൽ നിന്ന് അവനിപ്പോൾ പൂർണ്ണമായും മുക്തിനേടിയെന്നും അതിൽ താൻ അഭിമാനിക്കുന്നുവെന്നും ജോ ബൈഡൻ തിരിച്ചടിച്ചു.
സ്ഥാനാർഥികളുടെ യോഗ്യത രേഖകൾ, കൊവിഡ്-19, വർഗീയത, രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥ, തെരഞ്ഞെടുപ്പിലെ സത്യസന്ധത എന്നിങ്ങനെ പതിനഞ്ച് മിനിറ്റുകളുള്ള ഭാഗങ്ങളിലായി ആറ് വിഷയങ്ങളാണ് പ്രധാനമായി ചർച്ചയിൽ ഉൾപ്പെടുത്തിയത്.