അഫ്ഗാനിസ്ഥാനിലെ ജലാലാബാദിൽ പാകിസ്ഥാൻ എംബസിക്കുമുന്നിലെ തിക്കിലും തിരക്കിലും പെട്ട് 15 പേർമരിച്ചു. പാകിസ്താനിലേക്ക് പോകാനായി വിസക്ക് അപേക്ഷിക്കാനെത്തിയവരാണ് മരിച്ചത്. മരിച്ചവരിൽ 11 പേർ സ്ത്രീകളാണ്. തിക്കിലും തിരക്കിലും നിരവധി പേർക്ക് പരുക്കേറ്റിട്ടുണ്ട്. മൂവായിരത്തോളം പേരാണ് വിസക്ക് അപേക്ഷിക്കാനായി എംബസിയിൽ എത്തിയത്. വിസ അപേക്ഷക്കുള്ള ടോക്കൺ കൈവശപ്പെടുത്തുന്നതിനായി ജനക്കൂട്ടം ഇരമ്പിയെത്തിയതാണ് ദുരന്തത്തിൽ കലാശിച്ചത്. ആളുകളുടെ ചവിട്ടേറ്റും ശ്വാസംമുട്ടിയുമാണ് പലരും മരിച്ചത്.
ജോലിക്കും പഠനത്തിനും ചികിത്സക്കുമായി പാകിസ്ഥാനിലേക്ക് പോകാനായി വിസക്ക് അപേക്ഷിക്കാനെത്തിയവരാണ് മരിച്ചത്. വർഷം തോറും ആയിരക്കണക്കിനാളുകളാണ് അഫ്ഗാനിസ്ഥാനിൽ നിന്നും പാകിസ്ഥാനിലേക്ക് കുടിയേറുന്നത്. അപകടത്തിൽ അന്വേഷണം ആരംഭിച്ചു. അതേ സമയം ദുരന്തം സംബന്ധിച്ച് അഫ്ഗാനിസ്ഥാൻ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.