കാഠ്മണ്ഡു: പാർലമെന്റ് പിരിച്ചുവിടണമെന്ന് നേപ്പാൾ പ്രധാനമന്ത്രി കെ.പി ശർമ്മ ഒലി പ്രസിഡന്റ് വിദ്യാദേവി ഭണ്ഡാരിയോട് ആവശ്യപ്പെട്ടതായി റിപ്പോർട്ടുകൾ. ഭരണഘടനയ്ക്ക് വിരുദ്ധമായാണ് കെ.പി ഒലി തീരുമാനമെടുക്കുന്നതെന്ന ആരോപണം നേപ്പാളിൽ ശക്തമാവുകയാണ്.
മുന്‍ പ്രീമിയര്‍ പ്രചണ്ഡയുമായി പാര്‍ട്ടിക്കുള്ളില്‍ തുടരുന്ന അധികാര തര്‍ക്കം രൂക്ഷമായതോടെയാണ് പാർലമെന്റ് പിരിച്ചുവിടാന്‍ ഒലി തീരുമാനിച്ചത്. എന്നാല്‍, ഒലിയുടെ നടപടി ഭരണഘടനാ വിരുദ്ധമാണെന്ന് മുതിര്‍ന്ന എന്‍.സി.പി നേതാവും മുന്‍ പ്രധാനമന്ത്രിയുമായ മാധവ് കുമാര്‍ വ്യക്തമാക്കി. അതോടെ പാര്‍ട്ടിയിലെ ഭിന്നിപ്പ് മറനീക്കി പുറത്തുവരികയും ചെയ്തു.
ഒലിയുടെ ഈ തീരുമാനത്തിലൂടെ ഒരു ചെറിയ ഇടവേളയ്ക്ക് ശേഷം നേപ്പാൾ വീണ്ടും രാഷ്ട്രീയ പ്രതിസന്ധിയിലേക്ക് നീങ്ങുകയാണ്. പ്രധാനമന്ത്രി ഒലിയുടെ നീക്കത്തിലൂടെ നേപ്പാളിലെ രാഷ്ട്രീയ പോരാട്ടം വീണ്ടും ശക്തിയാർജ്ജിച്ചെന്നും റിപ്പോർട്ടുകളുണ്ട്. പാർട്ടിക്കുള്ളിൽ നിന്ന് ശക്തമായ എതിർപ്പാണ് ഇക്കാര്യത്തിൽ ഒലി നേരിടുന്നത്. പുതിയ രാഷ്ട്രീയ പ്രതിസന്ധിക്കിടെ മുഖ്യപ്രതിപക്ഷ പാര്‍ട്ടിയായ നേപ്പാളി കോണ്‍ഗ്രസ് അടിയന്തര യോഗം വിളിച്ചിട്ടുണ്ട്.