ഡല്‍ഹി: പാക്കിസ്ഥാനില്‍ ഹിന്ദു ക്ഷേത്രം തകര്‍ത്തതില്‍ ഇന്ത്യയില്‍ പ്രതിഷേധം. കാരക്ക് ജില്ലയില്‍ കഴിഞ്ഞ ദിവസം ഹിന്ദു ക്ഷേത്രം തീവച്ച് നശിപ്പിച്ച സംഭവത്തില്‍ ഇന്ത്യ ഔദ്യോഗികമായി പ്രതിഷേധം അറിയിച്ചു. പാക്കിസ്ഥാനിലെ വടക്കുകിഴക്കന്‍ പട്ടണമായ കാരക്കിലെ തെരി ഗ്രാമത്തിലാണ് ശ്രീകൃഷ്ണക്ഷേത്രം ആള്‍ക്കൂട്ടം നശിപ്പിച്ചത്. അധികഭൂമി കയ്യടക്കിയാണ് നിര്‍മിച്ചതെന്നാരോപിച്ചാണ് ജനങ്ങള്‍ ക്ഷേത്രം ആക്രമിച്ചത്. സംഭവത്തില്‍ മുപ്പതോളം പേരേ അറസ്റ്റ് ചെയ്തിട്ടുണ്ടെന്ന് പാക്കിസ്ഥാനി പോലീസ് വ്യക്തമാക്കി.
ക്ഷേത്രത്തിനു നേരേയുണ്ടായ ആക്രമണത്തില്‍ 1500ലധികം പേര്‍ പങ്കെടുത്തതായി റിപ്പോര്‍ട്ടുകളുണ്ട്. തെരി ഗ്രാമത്തിലുണ്ടായ ആക്രമണത്തില്‍ ചീഫ് ജസ്റ്റിസ് ഗുല്‍സാര്‍ അഹമ്മദ് സ്വമേധയ കേസെടുത്തതിനെത്തുടര്‍ന്നാണ് അറസ്റ്റ്. ആരാധനാലയം പുനര്‍നിര്‍മിക്കണമെന്നാവശ്യപ്പെട്ട് നിരവധി ഹിന്ദുക്കള്‍ കറാച്ചി നഗരത്തില്‍ അണിനിരന്നതായും വാര്‍ത്തകളുണ്ട്.
ക്ഷേത്രം പുതുക്കിപ്പണിയാന്‍ പ്രാദേശിക ഭരണകൂടത്തില്‍ നിന്ന് അനുമതി ലഭിച്ചതിനു പിന്നാലെയാണ് ആക്രമണമുണ്ടായത്. ജാമിയത്ത് ഉലമ ഇ ഇസ്ലാമിക് പാര്‍ട്ടി നേതാവും അനുയായികളുമാണ് ക്ഷേത്രം തര്‍ക്കാന്‍ ജനങ്ങളോട് ആഹ്വാനം ചെയ്തതെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. ക്ഷേത്രത്തിനെതിരായ ആക്രമണം ഹിന്ദു-മുസ്ലീം ഐക്യം തകര്‍ക്കുക ഉദ്ദേശ്യത്തോടു കൂടിയുളളതാണെന്ന് പാക്കിസ്ഥാന്‍ മതകാര്യമന്ത്രി നൂറുല്‍ ഹഖ് ഖാദ്രി ആരോപിച്ചു.
ന്യൂനപക്ഷ മതവിഭാഗങ്ങളുടെ ആരാധനാലയങ്ങള്‍ക്കെതിരായ ആക്രമണങ്ങള്‍ ഇസ്ലാം അനുവധിക്കുന്നില്ലെന്നും ന്യൂനപക്ഷങ്ങളുടെ മതസ്വാതന്ത്രത്തെ സംരക്ഷിക്കേണ്ടത് ഭരണഘടനാപരമായും ധാര്‍മ്മികമായും പാക്കിസ്ഥാന്റെ ഉത്തരവാദിത്വമാണെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. പാക്കിസ്ഥാനിലെ മുസ്ലീങ്ങളും ഹിന്ദുക്കളും പൊതുവെ സമാധാനപരമായി ജീവിക്കുന്ന മതവിഭാഗങ്ങളാണ്. എന്നാല്‍ കുറച്ചുകാലമായി ഹിന്ദുക്ഷേത്രങ്ങള്‍ക്ക് നേരേ ചിലയിടങ്ങളില്‍ ഒറ്റപ്പെട്ട ആക്രമണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാറുണ്ട്.