കൊവിഡിനെതിരായ പോരാട്ടത്തിന് പ്രഥമ പരിഗണന നല്‍കുന്ന ഉത്തരവുകളില്‍ ഒപ്പു വെച്ച് അമേരിക്കയുടെ 46-ാമത് പ്രസിഡന്റായി അധികാരമേറ്റ ജോ ബൈഡന്‍. പരിശോധന കുത്തനെ ഉയര്‍ത്താനും, വാക്സിന്‍ വിതരണം ത്വരിതപ്പെടുത്താനും അദ്ദേഹം നിര്‍ദേശം നല്‍കി. മാസ്കുകൾ പോലുള്ള അവശ്യവസ്തുക്കളുടെ ഉത്പാദനം വർദ്ധിപ്പിക്കാനും ഉത്തരവിട്ടിട്ടുണ്ട്. ചുമതലയേറ്റശേഷം നടത്തിയ പ്രസംഗത്തില്‍ കൊവിഡ് കാലത്തെ അമേരിക്കക്കാരുടെ മരണത്തെ രണ്ടാം ലോകയുദ്ധകാലത്തെ സ്ഥിതിയുമായാണ് ബൈഡന്‍ താരതമ്യപ്പെടുത്തിയിരുന്നത്.
കൊവിഡ് പ്രതിരോധം ശക്തമാക്കുന്നതിന്‍റെ ഭാഗമായി 10 കര്‍മ്മ പദ്ധതികള്‍ ബൈഡന്‍-ഹാരിസ് സര്‍ക്കാര്‍ ആവിഷ്കരിച്ചിട്ടുണ്ട്. മഹാമാരിയെ പരാജയപ്പെടുത്താൻ മാസങ്ങളെടുക്കുമെങ്കിലും നാം ഒറ്റക്കെട്ടായി നിന്നാല്‍ ഈ പ്രതിസന്ധിയേയും അനായാസം തരണംചെയ്യാന്‍ നമുക്ക് കഴിയുമെന്ന് ബൈഡന്‍ ആത്മവിശ്വാസം പ്രകടിപ്പിച്ചു.
പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക
മുന്‍ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ് സ്വീകരിച്ചുപോന്ന കൊവിഡ് നയം പൊളിച്ചെഴുതിയാണ് ബൈഡന്‍ തന്‍റെ ആദ്യ ദിനം തന്നെ തുടങ്ങിയത്. ട്രംപിന്റെ അയഞ്ഞ സമീപനമാണ് കൊവിഡ് ലോകത്ത് ഏറ്റവും കൂടുതല്‍ ബാധിച്ച രാജ്യമാക്കി അമേരിക്കയെ മാറ്റിയതെന്ന് ഡെമോക്രാറ്റുകള്‍ ആരോപിക്കുന്നു. 406,000-ത്തിലധികം പേരാണ് അമേരിക്കയില്‍ ഇതുവരെ കൊവിഡ് ബാധിച്ച് മരണപ്പെട്ടത്. 24.5 ദശലക്ഷം പേർക്ക് രോഗം ബാധിച്ചിട്ടുണ്ടെന്നും ജോൺസ് ഹോപ്കിൻസ് സർവകലാശാലയുടെ കണക്കുകള്‍ സൂചിപ്പിക്കുന്നു.