ഓസ്‌ട്രേലിയൻ തലസ്ഥാത്ത് ആലിപ്പഴം വീണ് വ്യാപകമായ നാശനഷ്ടം. കെട്ടിടങ്ങളും കാറുകളും തകരുകയും ആയിരക്കണക്കിന് വീടുകളിൽ വൈദ്യുതി ബന്ധം തടസ്സപ്പെടുകയും ചെയ്തു. ക്രിക്കറ്റ് പന്തുകളുടെ വലുപ്പമുള്ള ആലിപ്പഴമാണ് വീണതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. രാജ്യത്തിന്‍റെ പല ഭാഗങ്ങളിലും കാട്ടുതീ ശമനമില്ലാതെ തുടരുന്നതിനിടെയാണ് തലസ്ഥാത്ത് ആലിപ്പഴം പെയ്യുന്നത്. ശക്തമായ ഇടിമിന്നലിന് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിക്കഴിഞ്ഞു.
കാൻബെറ, മെൽബൺ, സിഡ്നി തുടങ്ങിയ വലിയ നഗരങ്ങളിലാണ് കനത്ത ആലിപ്പഴം വീഴ്ച അനുഭവപ്പെട്ടത്. കാട്ടുതീ വ്യാപകമായതിനെ തുടര്‍ന്ന്‍ ഒരാഴ്ച മുന്‍പാണ് ഈ നഗരങ്ങളിലെ ജനങ്ങളോട് ജാഗ്രത പാലിക്കാനും, പരമാവധി വീട്ടില്‍നിന്നും പുറത്തിറങ്ങരുതെന്നും സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയത്. അതേസമയം, നഗരങ്ങളില്‍ ആലിപ്പഴം വര്‍ഷിക്കുമ്പോള്‍ ഗ്രാമങ്ങളില്‍ കനത്ത പൊടിക്കാറ്റാണ് അനുഭവപ്പെടുന്നത്. പടിഞ്ഞാറൻ ന്യൂ സൗത്ത് വെയിൽസ് പൊടികൊണ്ട് മൂടി.
വിക്ടോറിയയിൽ കാട്ടുതീ നിയന്ത്രണാതീതമായി തുടരുന്നതിനിടെയാണ് ശക്തമായ മഴയെത്തിയത്. എന്നാല്‍ മഴയില്‍ വ്യാപകമായ മണ്ണിടിച്ചില്‍ ഉണ്ടായതോടെ കാട്ടുതീ ബാധിത മേഖലകളിലെ രക്ഷാ പ്രവര്‍ത്തനം താറുമാറായി.