പരാഗ്വ: പരാഗ്വയന്‍ പാസ്പോട്ടുമായി പിടിയിലായ ലോകോത്തര ഫുട്ബോള്‍ താരം റൊണാൾഡീഞ്ഞോയേയും സഹോദരന്‍ റോബര്‍ട്ടോയേയും കരുതല്‍ തടങ്കലില്‍ വെക്കാന്‍ പരാഗ്വയന്‍ കോടതി ഉത്തരവിട്ടു. ഇവര്‍ക്ക് ജാമ്യം നിഷേധിച്ച ജഡ്ജി ക്ലാര ലൂയിസ് ഡയസ് രാജ്യ സുരക്ഷാ കാരണങ്ങളാല്‍ ഇവര്‍ക്ക് ജാമ്യം നല്‍കാന്‍ ആവില്ലെന്ന് ഉത്തരവില്‍ പറഞ്ഞു. ഇരുവരെയും അസുന്‍സ്യോനിലെ സ്പെഷ്യല്‍ പൊലീസ് ആസ്ഥാനത്തേക്ക് മാറ്റി.
വ്യാജ പാസ്പോര്‍ട്ട് കൈവശം വെച്ചതിനു പുറമെ വ്യക്തമാക്കാന്‍ നിര്‍വ്വാഹമില്ലാത്ത മറ്റു ചില കുറ്റങ്ങള്‍ കൂടി ഇവര്‍ ചെയ്തതായി പ്രോസിക്യൂഷന്‍ കോടതിയില്‍ വാദിച്ചു. ഇതിന്‍റെ കൂടി പശ്ചാത്തലത്തിലാണ് ഇരുവര്‍ക്കും ജാമ്യം നിഷേധിച്ചത്. ലോകോത്തര താരത്തെ കൈവിലങ്ങ് അണിയിച്ചുകൊണ്ട് കോടതിയില്‍ ഹാജരാക്കിയ നടപടി വ്യാപകമായി വിമര്‍ശിക്കപ്പെട്ടിട്ടുണ്ട്. അന്വേഷണം പൂര്‍ത്തിയാകുന്നത് വരെ ഇരുവര്‍ക്കും ജയിലില്‍ തന്നെ കഴിയേണ്ടി വരുമെന്നാണ് സൂചന.
റൊണാൾഡീഞ്ഞോയുടെയും റോബര്‍ട്ടിന്‍റെയും കൈവശമുണ്ടായിരുന്നത് പരാഗ്വയില്‍ പാസ്പോര്‍ട്ട് ആണെന്നാണ് വിവരം. സ്വകാര്യ ഹോട്ടല്‍ ശൃംഖല സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുക്കാന്‍ പരാഗ്വയില്‍ എത്തിയതായിരുന്നു ഇരുവരും. ആരാധകരുമായുള്ള സംവാദ പരിപാടിക്ക് ശേഷം ബുധനാഴ്ച രാത്രിയോടെ ഹോട്ടലില്‍ വെച്ചാണ് ഇവരെ അറസ്റ്റു ചെയ്തത്.
പരിസ്ഥിതി സംരക്ഷിത തടാകത്തില്‍ മത്സ്യ ബന്ധനത്തിന് അനധികൃതമായി കേന്ദ്രം സ്ഥാപിച്ചതാണ് ഇവരുടെ പാസ്പോര്‍ട്ട് തടഞ്ഞു വെക്കാന്‍ കാരണം. 2018-ല്‍ നവംബറിലാണ് സംഭവം. ഒര്‍ജിനല്‍ പാസ്പോര്‍ട്ട് ബ്രസീലിയന്‍ അധികൃതരുടെ കൈവശമാണ് ഉള്ളത്. ഈ പശ്ചാത്തലത്തിലാണ് ലോകോത്തര താരം പരാഗ്വയില്‍ പാസ്പോര്‍ട്ട് തരപ്പെടുത്താന്‍ ശ്രമിച്ചത്.