ഒട്ടാവ: കാനഡയിലെ അടച്ചിട്ട സ്‌കൂളില്‍ ഗോത്രവിഭാഗക്കാരായ 215 വിദ്യാര്‍ത്ഥികളുടെ മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തി. ഗോത്രവിഭാഗക്കാര്‍ക്ക് താമസിച്ചു പഠിക്കാനായി കൊളംബിയയില്‍ ബ്രിട്ടീഷ് കാലഘട്ടത്തില്‍ പണിത റസിഡന്‍സ് സ്‌കൂളിലാണ് മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. 1978-ല്‍ അടച്ച കാംലൂപ്‌സ് റെസിഡന്‍ഷ്യല്‍ സ്‌കൂളിലില്‍ നടത്തിയ തിരച്ചിലിലാണ് അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. ടെക് എംപസ് ട്വേ ഷ്വാംപെംക് ഗോത്രത്തില്‍ പെട്ടവരാണ് മരണപ്പെട്ട വിദ്യാര്‍ത്ഥികളില്‍ ഭൂരിഭാഗവും.
കാനഡയിലെ റസിഡന്‍ഷ്യല്‍ സ്‌കൂളുകള്‍ ഗോത്രവിഭാഗങ്ങളിലെ കുട്ടികളെ ബലമായി പിടിച്ചുകൊണ്ടുപോയിരുന്നു. ഭൂരിഭാഗം കുട്ടികളും തിരിച്ചെത്തിയിരുന്നില്ല. സംഭവത്തില്‍ സ്‌കൂള്‍ അധികാരികള്‍ അവ്യക്തമായ വിശദീകരണങ്ങള്‍ മാത്രമാണ് നല്‍കിയിരുന്നത്. മൂന്ന് വയസുവരെ പ്രായമുളള കുഞ്ഞുങ്ങളുടെ മൃതദേഹാവശിഷ്ടങ്ങള്‍ വരെ കണ്ടെത്തിയതായി ചീഫ് റോസാന്‍ കാസിമിര്‍ വ്യക്തമാക്കി. 2015-ല്‍ പുറത്തുവന്ന റിപ്പോര്‍ട്ടില്‍ സാംസ്‌കാരിക വംശഹത്യയായിരുന്നു ഈ സ്‌കൂളുകളില്‍ നടന്നിരുന്നതെന്ന് കണ്ടെത്തിയിരുന്നു. 1840- 1990 കാലഘട്ടത്തിലായിരുന്നു ഇത്തരം സ്‌കൂളുകള്‍ പ്രവര്‍ത്തിച്ചിരുന്നത്. കനേഡിയന്‍ സര്‍ക്കാരിന്റെ കീഴില്‍ ക്രിസ്ത്യന്‍ പളളികളുടെയും കത്തോലിക്ക സന്യാസ സമൂഹങ്ങളുടെയും നേതൃത്വത്തിലായിരുന്നു ഈ സ്‌കൂളുകള്‍ പ്രവര്‍ത്തിച്ച് വന്നിരുന്നത്.
റസിഡന്‍ഷ്യല്‍ സ്‌കൂളുകളില്‍ അതിക്രൂര പീഡനങ്ങളാണ് ഗോത്രവിഭാഗത്തിലെ കുട്ടികള്‍ക്ക്ക്ക് നേരിടേണ്ടിവന്നിരുന്നത്. ശാരീരിക പീഡനം, ലൈംഗിക ഉപദ്രവം ഗോത്രസംസ്‌കാരങ്ങളെ നിര്‍ബന്ധിച്ച് ഉപേക്ഷിപ്പിക്കല്‍ തുടങ്ങി വലിയ ക്രൂരതകളാണ് കുട്ടികള്‍ക്ക് നേരിടേണ്ടിവന്നിട്ടുളളതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
അതേസമയം, സംഭവത്തില്‍ ഖേദം പ്രകടിപ്പിച്ച് കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ രംഗത്തെത്തി. മ്യതദേഹങ്ങള്‍ കണ്ടെത്തിയത് ഹൃദയഭേദകമാണ്. രാജ്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും ഇരുണ്ടതും അപമാനകരവുമായ അധ്യായത്തിന്റെ ഓര്‍മ്മപ്പെടുത്തലാണിതെന്നും ട്രൂഡോ ട്വീറ്റ് ചെയ്തു. ഈ വിവരം നിവധിപേര്‍ക്ക് വേദനയുണ്ടാക്കുന്നതാണെന്ന് മനസിലാക്കുന്നു. അവരോടൊപ്പം എന്നും ഞങ്ങളുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.