ബഹുരാഷ്ട്ര കമ്പനിയായ ആമസോണിന്‍റെ ഉടമയും ശതകോടീശ്വരനുമായ ജെഫ് ബെസോസിന്‍റെ ഫോൺ സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ ഹാക്ക് ചെയ്തതായി റിപ്പോർട്ട്. ബ്രിട്ടിഷ് മാധ്യമമായ ‘ദ ഗാര്‍ഡിയന്‍’ ആണ് വാര്‍ത്ത പുറത്തുവിട്ടത്. 2018-ൽ സല്‍മാന്‍ തന്‍റെ വാട്ട്‌സ്ആപ്പില്‍ നിന്നും ബെസോസിന് ഒരു വീഡിയോ അയച്ചു. എൻക്രിപ്റ്റ് ചെയ്ത സന്ദേശത്തിലൂടെ ബെസോസിന്‍റെ സ്വകാര്യ വിവരങ്ങള്‍ ചോര്‍ത്തുക എന്നതായിരുന്നു ലക്ഷ്യം. മിനുട്ടുകള്‍കൊണ്ട് ഫോണിലെ പരമാവതി വിവരങ്ങള്‍ ചോര്‍ത്തിയതായി ഡിജിറ്റൽ ഫൊറൻസിക് പരിശോധനയിലൂടെ കണ്ടെത്തുകയായിരുന്നു.
‘വാഷിംഗ്ടൺ പോസ്റ്റി’ന്‍റെ ഉടമകൂടിയാണ് ബെസോസ്. വാഷിംഗ്ടൺ പോസ്റ്റിലെ മാധ്യമ പ്രവര്‍ത്തകനായ ജമാൽ ഖഷോഗി ഇസ്താംബുളിലെ സൗദി എംബസിയില്‍ വെച്ച് കൊല്ലപ്പെടുന്നതിനും അഞ്ചുമാസം മുന്‍പാണ് ബെസോസിന്‍റെ ഫോണ്‍ ഹാക്ക് ചെയ്യപ്പെടുന്നത്. സൗദി സർക്കാരിന്‍റെ കടുത്ത വിമർശകനായിരുന്നു അദ്ദേഹം.
ഒന്‍പതു മാസം മുന്‍പ് ബെസോസിന്‍റെ സ്വകാര്യ ജീവിതവും, 25 വർഷത്തെ വിവാഹ ബന്ധവും, തുടർന്നുണ്ടായ വേർപിരിയലുമായി ബന്ധപ്പെട്ട വിവരങ്ങളുമെല്ലാം ‘നാഷണൽ എൻക്വയറി’ൽ പ്രസിദ്ധീകരിക്കപ്പെട്ടിരുന്നു. അതിനു ശേഷമാണ് ഡിജിറ്റൽ ഫോറൻസിക് ടീം അദ്ദേഹത്തിന്‍റെ ഫോൺ വിശദമായി പരിശോധിച്ചത്. നാഷണൽ എൻക്വയറിന്‍റെ സി.ഇ.ഒ ഡേവിഡ് പെക്കറുമായി അടുത്ത ബന്ധമുള്ളയാളാണ് സല്‍മാന്‍.
സംഭവത്തെ കുറിച്ച് അമേരിക്ക അടിയന്തരമായി അന്വേഷണം നടത്തണമെന്ന് യു.എന്‍ ആവശ്യപ്പെട്ടു. ഹാക്കിങ്ങിൽ സൗദിക്ക് പങ്കുണ്ടെന്നതിന് ആവശ്യമായ തെളിവുണ്ടെന്ന് യു.എൻ. അന്വേഷണത്തിൽ വ്യക്തമായതായും, സംഭവത്തെ കുറിച്ച് തങ്ങൾ വളരെയധികം ആശങ്കാകുലരാണെന്നും ഐക്യരാഷ്ട്രസഭയുടെ പ്രത്യേക ഉദ്യോഗസ്ഥരായ ഡേവിഡ് കായെയും ആഗ്നസ് കല്ലമാർഡും പുറത്തിറക്കിയ സംയുക്ത പ്രസ്താവനയില്‍ പറയുന്നു.
അതേസമയം ഫോൺ ചോർത്തൽ ആരോപണങ്ങൾ അസംബന്ധമാണെന്ന് യു.എസിലെ സൗദി എംബസി പറഞ്ഞു. സൗദി ഭരണകൂടം ഇക്കാര്യത്തിൽ ഇതുവരെ പ്രതികരിച്ചിട്ടില്ല.