അഫ്ഗാനിസ്ഥാനില്‍ കഴിഞ്ഞ ആറുമാസത്തിനിടെ താലിബാന്‍ സേന കൊന്നൊടുക്കിയത് 576 കുട്ടികളെ. ഇത് മൊത്തം മരണ സഖ്യയുടെ 36 ശതമാനമാണ്. 1024 പ്രദേശവാസികളും അഭ്യാന്തര കലാപത്തില്‍ കൊല്ലപ്പെട്ടുവെന്നും യുഎന്‍ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. മരണപ്പെട്ടവരുടെ എണ്ണം ഇനിയും ഉയരുമെന്ന് യുഎൻ മുന്നറിയിപ്പ് നൽകുന്നുണ്ട്. ഇപ്പോഴും രാജ്യത്തിന്‍റെ ഭൂരിഭാഗം ഭാഗങ്ങൾ നിയന്ത്രിക്കുന്ന താലിബാൻ കലാപകാരികളോട് സർക്കാർ സൈന്യം പോരാടുകയാണ്. യുഎന്നിന്‍റെ അസിസ്റ്റൻസ് മിഷൻ ടു അഫ്ഗാനിസ്ഥാൻ (യുനാമ) എന്ന റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് മരണസംഖ്യയില്‍ 47 ശതമാനം വർധനവാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
സർക്കാരും താലിബാനും തമ്മിലുള്ള സമാധാന ചർച്ചകൾ പുരോഗമിക്കുകയാണ്. അഫ്ഗാനിസ്ഥാന്‍റെ യുഎൻ പ്രത്യേക പ്രതിനിധി ഡെബോറ ലിയോൺസ് സംഘർഷത്തിന്റെ ഭീകരത കണക്കിലെടുത്ത് ഇരുപക്ഷത്തോടും കലാപം അവസാനിപ്പിക്കുവാന്‍ ആവശ്യപ്പെട്ടു. വർദ്ധിച്ചുവരുന്ന അക്രമങ്ങൾ തടയാതിരുന്നാൽ അഫ്ഗാനില്‍ കൂടുതല്‍ ആളുകള്‍ മരണപ്പെടുമെന്നും യു. എന്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്. മെയ് മുതൽ, ഇരുവിഭാഗവും തമ്മിലുള്ള സമാധാന ചർച്ചകൾ സ്തംഭിച്ചിരിക്കുകയാണ്. അന്താരാഷ്ട്ര സേന ഔദ്യോഗികമായി പിന്‍വാങ്ങുമ്പോള്‍ ഓഗസ്റ്റ് അവസാനത്തിനുശേഷം എന്ത് സംഭവിക്കും എന്നത് ആശങ്കയുയര്‍ത്തുന്നുണ്ട്. ഇതിനോടകം തന്നെ ധാരാളം ഗ്രാമപ്രദേശങ്ങൾ ഏറ്റെടുത്തിട്ടുള്ള താലിബാൻ നഗരങ്ങളിലേക്ക് കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ട്.
കഴിഞ്ഞ മെയ്, ജൂൺ മാസങ്ങളിൽ താലിബാനും അഫ്ഗാൻ സുരക്ഷാ സേനയും തമ്മിലുള്ള പോരാട്ടം രൂക്ഷമായപ്പോൾ 2,400 ഓളം അഫ്ഗാൻ സിവിലിയന്മാർ കൊല്ലപ്പെടുകയോ പരിക്കേൽക്കുകയോ ചെയ്തു. ജനുവരി മുതൽ ജൂൺ വരെ 5,183 സിവിലിയൻസ് അപകടത്തില്‍പെട്ടിട്ടുണ്ട്. ഇതിൽ 1,659 പേർ മരിച്ചു. മെയ് 1 മുതൽ കൊല്ലപ്പെട്ടതും പരിക്കേറ്റതുമായ സിവിലിയന്മാരുടെ എണ്ണത്തിൽ കാര്യമായ വർധനയാണ് ഉണ്ടായിരിക്കുന്നത്. മെയ്-ജൂൺ കാലയളവിൽ ഏതാണ്ട് നിരവധി സാധാരണക്കാർ മരിച്ചു വെന്നും യുഎന്നിന്‍റെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. 20 വര്‍ഷത്തെ സാന്നിധ്യം അവസാനിപ്പിച്ച് വിദേശ സേനകള്‍ തിരിച്ചുപോവുകയാണെന്ന് അമേരിക്കന്‍ പ്രസിഡന്‍റ് ജോ ബൈഡന്‍ അറിയിച്ചു.