ഇസ്ലാമബാദ്: പാകിസ്ഥാന്‍റെ തെക്ക് പടിഞ്ഞാറൻ പ്രവിശ്യയിലുള്ള പ്രദേശങ്ങളില്‍ അതിതീവ്ര ഭൂകമ്പം. 20 പേർ മരിക്കുകയും, ഏതാണ്ട് 200 ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ദുരന്തനിവാരണ അതോറിറ്റി ഡയറക്ടർ ജനറൽ നസീറിനെ ഉദ്ധരിച്ച് വാര്‍ത്താ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. റിക്ടര്‍ സ്കെയില്‍ 5.9 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം വിദൂര പർവത ജില്ലയായ ഹർനായിലാണ് ഏറ്റവും കൂടുതല്‍ നാശനഷ്ടമുണ്ടാക്കിയിരിക്കുന്നത്.
ഭൂകമ്പത്തില്‍ പലയിടങ്ങളിലും മണ്ണിടിച്ചിലുണ്ടായതിനാല്‍ രക്ഷാപ്രവര്‍ത്തനം വൈകിയതും മരണസംഖ്യ ഉയരാന്‍ കാരണമായെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. പാക്കിസ്ഥാനിലെ ഏറ്റവും പിന്നോക്കം നില്‍ക്കുന്ന പ്രദേശമായതിനാല്‍ ഭൂരിഭാഗം വീടുകളും മണ്ണുകൊണ്ടാണ് നിര്‍മ്മിച്ചിരിക്കുന്നത്. ഭൂകമ്പത്തില്‍ മിക്ക വീടുകളും നിലംപൊത്തിയിരിക്കുകയാണ്. തീവ്രത കൂടിയ ഭൂകമ്പം കുറഞ്ഞത് ആറ് നഗരങ്ങളിലും അനുബന്ധ പട്ടണങ്ങളിലും അനുഭവപ്പെട്ടെന്നാണ് റിപ്പോര്‍ട്ട്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യു
മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ട്. ചികിത്സ തേടിയ ഭൂരിഭാഗമാളുകളുടെയും കൈക്കും, കാലിനുമാണ് പരിക്കേറ്റിരിക്കുന്നത്. ഇവര്‍ക്ക് പ്രാഥമിക ചികിത്സ നല്‍കി വീടുകളിലേക്ക് അയച്ചിരിക്കുകയാണ്. ഭൂചലനത്തിന്‍റെ ഭാഗമായി നിരവധി റോഡുകള്‍ തകര്‍ന്നിട്ടുണ്ട്. വൈദ്യുതിയും,ടെലിഫോണ്‍ ബന്ധവും വിഛേദിക്കപ്പെട്ടിട്ടുണ്ട്. ഇത് രക്ഷാപ്രവര്‍ത്തനത്തെ മോശമായി ബാധിച്ചതായും ഉദ്യോഗസ്ഥര്‍ പറഞ്ഞു.
അഫ്ഗാനിസ്ഥാനും, ഇറാനും അതിർത്തി പങ്കിടുന്ന മേഖലയാണിത്. പുലര്‍ച്ചയുണ്ടായ ഭൂകമ്പത്തില്‍ മരിച്ചത് കൂടുതലും സ്ത്രീകളും കുട്ടികളുമാണെന്ന് രക്ഷാപ്രവര്‍ത്തകര്‍ പറഞ്ഞു.