ഉത്തര കൊറിയ വീണ്ടും മിസൈല്‍ പരീക്ഷിച്ചു. കിഴക്കൻ തീരത്ത് നിന്ന് രണ്ട് ബാലിസ്റ്റിക് മിസൈലുകൾ കടലിലേക്ക് തൊടുത്തുവിട്ടതായി ദക്ഷിണ കൊറിയയും ജപ്പാനും സ്ഥിരീകരിച്ചു. ലോകം കൊറോണ വൈറസുമായി പടപൊരുതുന്നതിനിടെ അതൊന്നും ബാധിക്കാത്ത മട്ടില്‍ ഉത്തരകൊറിയ തങ്ങളുടെ മിസൈല്‍ പരീക്ഷണങ്ങള്‍ തുടരുകയാണ്. ഈ മാസം ആദ്യംമുതല്‍ തുടരെതുടരെ പല പരീക്ഷണങ്ങളും അവര്‍ നടത്തി വരുന്നുണ്ട്. ആണവ, മിസൈൽ പദ്ധതികൾ അവസാനിപ്പിക്കുന്നതിനുള്ള ചർച്ചകളിലേക്ക് മടങ്ങിവരാന്‍ ഉത്തര കൊറിയയോട് യുഎസും ചൈനയും ആവര്‍ത്തിച്ച് ആവശ്യപ്പെടുന്നതിനിടെയാണ് പരീക്ഷണങ്ങള്‍ തുടരുന്നത്.
തീരദേശമായ വോൺസാൻ പ്രദേശത്ത് നിന്നുമാണ് രണ്ട് ഹ്രസ്വദൂര ബാലസ്റ്റിക് മിസൈലുകള്‍ ഉത്തരകൊറിയ പരീക്ഷിച്ചത്. COVID-19 മൂലം ലോകം മുഴുവൻ ബുദ്ധിമുട്ടുകൾ അനുഭവിക്കുന്ന ഒരു സാഹചര്യത്തിൽ ഉത്തരകൊറിയയുടെ ഇത്തരത്തിലുള്ള സൈനിക നടപടികള്‍ തീര്‍ത്തും അനുചിതമാണെന്നും, അവസാനിപ്പിക്കുന്നതാണ് നല്ലതെന്നും സൗത്ത് കൊറിയ പ്രതികരിച്ചു.