കാബൂള്‍: അഫ്ഗാനിസ്ഥാനിലെ പടിഞ്ഞാറന്‍ പ്രവിശ്യയില്‍ വന്‍ ഭൂചലനം. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ 26 പേര്‍ മരണപ്പെട്ടു. ബാദ്ഗിസിലെ ഖാദിസ് ജില്ലയിലാണ് ഭൂചലനം ഉണ്ടായത്. റിക്ടർ സ്കെയിലിൽ 5.3 തീവ്രതയാണ് രേഖപ്പെടുത്തിയത്. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ടെന്നും മരണസംഖ്യ ഇനിയും ഉയർന്നേക്കുമെന്ന് അഫ്ഗാൻ വക്താവ് ബാസ് മുഹമ്മദ് സർവാരി പറഞ്ഞു. വീടുകളുടെ മേല്‍ക്കൂര തകര്‍ന്നുവീണാണ് കൂടുതല്‍ ആളുകള്‍ മരിച്ചിരിക്കുന്നതെന്ന് വാര്‍ത്താ ഏജന്‍സിയായ എഎഎഫ്പി റിപ്പോര്‍ട്ട് ചെയ്യുന്നു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
അഫ്ഗാനിസ്ഥനിലെ ഏറ്റവും ദരിദ്ര്യമായ പ്രദേശങ്ങളില്‍ ഒന്നാണ് ഖാദിസ്. കഴിഞ്ഞ 20 വര്‍ഷമായി ഈ പ്രദേശത്തിന് അന്താരാഷ്ട്ര തലത്തില്‍ യാതൊരുവിധ സഹായവും ലഭിച്ചില്ലെന്നും അഫ്ഗാന്‍ വക്താവ് പറഞ്ഞു. മുഖർ ജില്ലയിലെ ആളുകളെയും ഭൂകമ്പം സാരമായി ബാധിച്ചിട്ടുണ്ട്. എന്നാല്‍ ആളപായം സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. അഫ്ഗാനിസ്ഥാനില്‍ ഇടയ്ക്കിടെ ഭൂചലനങ്ങള്‍ ഉണ്ടാവുകയും ജീവന്‍ നഷ്ടമാവുകയും ചെയ്യുന്നുണ്ട്. അടുത്തിടെ ഉണ്ടായ ഭൂചലനത്തില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ കൊല്ലപ്പെട്ടത് 2015ലാണ്. 280 പേരാണ് അന്നുണ്ടായ ഭൂചലനത്തില്‍ മരണപ്പെട്ടത്.