ക്യീവ്: യുദ്ധഭൂമിയില്‍ തങ്ങള്‍ ഒറ്റപ്പെട്ടുകിടക്കുകയാണെന്ന് യുക്രൈന്‍ പ്രസിഡന്റ് വ്‌ളാദിമര്‍ സെലന്‍സ്‌കി. രാജ്യത്തെ സംരക്ഷിക്കാന്‍ ഒറ്റക്കാണ് പോരാടുന്നതെന്നും കൂടെ പൊരുതാന്‍ ആരെയും കാണുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. യുക്രൈനിലേക്ക് സൈന്യത്തെ അയക്കില്ലെന്ന് അമേരിക്ക വ്യക്തമാക്കിയതിനുപിന്നാലെയായിരുന്നു യുക്രൈന്‍ പ്രസിഡന്റിന്റെ പ്രതികരണം.
'ഞങ്ങളുടെ രാജ്യത്തെ സംരക്ഷിക്കാന്‍ ഞങ്ങള്‍ ഒറ്റയ്ക്ക് പൊരുതുകയാണ്. ഞങ്ങള്‍ക്കൊപ്പം പോരാടാന്‍ ആരാണുളളത്. ആരെയും ഞാന്‍ കാണുന്നില്ല. ഞങ്ങള്‍ക്ക് നാറ്റോ അംഗത്വത്തിന്റെ ഉറപ്പ് നല്‍കാന്‍ ആരാണുളളത്? റഷ്യയുടെ ആക്രമണത്തിന്റെ ആദ്യ ദിനം തന്നെ സൈനികരും സാധാരണക്കാരുമായി 137 പേരാണ് ഞങ്ങള്‍ക്ക് നഷ്ടമായത്. 316 പേര്‍ക്ക് സാരമായ പരിക്കേറ്റിട്ടുണ്ട്. റഷ്യയുടെ ആക്രമണത്തെ പ്രതിരോധിക്കുക തന്നെ ചെയ്യും. പിന്തിരിഞ്ഞോടില്ല'- വ്‌ളാദിമര്‍ സെലന്‍സ്‌കി പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
റഷ്യന്‍ സംഘം യുക്രൈന്‍ തലസ്ഥാനമായ ക്യീവില്‍ പ്രവേശിച്ചിട്ടുണ്ടെന്നും ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും പ്രസിഡന്റ് ഇന്നലെ അര്‍ദ്ധരാത്രി പുറത്തുവിട്ട വീഡിയോ സന്ദേശത്തില്‍ മുന്നറിയിപ്പ് നല്‍കി. റഷ്യയുടെ ആദ്യലക്ഷ്യം താനാണെങ്കിലും കുടുംബത്തോടൊപ്പം രാജ്യത്തുതന്നെ തുടരാനാണ് തീരുമാനമെന്ന് അദ്ദേഹം പറഞ്ഞു. രാഷ്ട്രത്തിന്റെ തലവനെ താഴെയിറക്കി രാജ്യത്തെ രാഷ്ട്രീയമായി ഇല്ലാതാക്കുകയാണ് റഷ്യയുടെ ലക്ഷ്യമെന്നും അതിനെ എന്തുവില കൊടുത്തും പ്രതിരോധിക്കുമെന്നും വ്‌ളാദിമര്‍ സെലന്‍സ്‌കി പറഞ്ഞു.
അതേസമയം, യുക്രൈന് തത്ക്കാലം സൈനിക സഹായം നല്‍കില്ലെന്ന് നാറ്റോ വ്യക്തമാക്കി. യുക്രൈനും റഷ്യയും തമ്മിലുളള പ്രശ്നമാണതെന്നും നാറ്റോ സഖ്യം ഇപ്പോള്‍ ഇടപെടണ്ടതില്ലെന്നും നാറ്റോ തലവൻ ജെൻസ് സ്‌റ്റോൾട്ടൻബർഗ് പറഞ്ഞു. നാറ്റോ സഖ്യത്തിലെ രാജ്യങ്ങളുമായി ഇന്ന് വീഡിയോ കോണ്ഫ്രന്‍സിലൂടെ യുദ്ധത്തെക്കുറിച്ച് സംസാരിക്കുമെന്നും സ്ഥിതിഗതികള്‍ വിലയിരുത്തിയതിന് ശേഷം മാത്രമേ തുടര്‍നടപടികളെക്കുറിച്ച് ആലോചിക്കുകയുള്ളുവെന്നും ജെൻസ് സ്‌റ്റോൾട്ടൻബർഗ് കൂട്ടിച്ചേര്‍ത്തു.